അവർ വീണ്ടും ഇറങ്ങി. ഡോ. മാധവ് ഗാഡ്ഗിലും അനുചരവൃന്ദവും. സംസ്ഥാനത്തെ പ്രളയക്കെടുതിയും അനുബന്ധദുരിതങ്ങളും അവസരമാക്കി വീണ്ടും ഇറങ്ങി.
ഇത്ര വലിയ പ്രളയവും ദുരിതവും ഉണ്ടായത് താൻ തയാറാക്കിയ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്നു ഡോ. മാധവ് ഗാഡ്ഗിൽ പറയുന്നു. അതു നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഇത്രയും വരുമായിരുന്നില്ലത്രെ. ക്വാറികൾ ഉള്ളതുകൊണ്ടാണ് ഉരുൾപൊട്ടൽ എന്ന് അദ്ദേഹം പറഞ്ഞതായും ചില ചാനലുകളിൽ കണ്ടു. വേറേ ചില വിദഗ്ധരുടെ പ്രശ്നം തീരപരിപാലന നിയമമാണ്. സിആർസെഡ് നിയമങ്ങൾ പാലിക്കാത്തതാണത്രെ ദുരിതം വർധിപ്പിച്ചത്.
ഈ പ്രസ്താവനകൾ നടത്തിയവരാരും ഈ ദിവസങ്ങളിൽ കേരളത്തിൽ വരുകയോ പ്രളയമേഖലകൾ കാണുകയോ ചെയ്തിട്ടുള്ളവരല്ല. പക്ഷേ, അവരെ അന്ധമായി വിശ്വസിക്കുകയും അവർ പറയുന്നതിനു വലിയ പ്രചാരം നല്കുകയും ചെയ്യുന്ന ഒരു മാധ്യമപ്പട ഇവിടെയുണ്ട്. പരിസ്ഥിതിയാണു വിഷയം എന്നതുകൊണ്ട് അവരെ ചോദ്യംചെയ്യരുതെന്നാണു പലരുടെയും നിലപാട്.
പക്ഷേ, യാഥാർഥ്യത്തിൽ അധിഷ്ഠിതമല്ലാത്ത പ്രസ്താവനകൾ ചോദ്യംചെയ്യപ്പെടണം. വസ്തുതകളുടെ പിൻബലമില്ലാത്ത വാദങ്ങൾ നിരാകരിക്കപ്പെടണം. അശാസ്ത്രീയമായ നിഗമനങ്ങൾ പാടേ തള്ളിക്കളയണം.
സംഭവിച്ചത്
കേരളത്തിൽ എന്താണു സംഭവിച്ചത്? ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം തിമിർത്തു പെയ്തു. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ ലഭിച്ച മഴ 191.67 സെന്റിമീറ്റർ. ഇതുവരെ ലഭിക്കേണ്ടതിനേക്കാൾ 21.35 ശതമാനം അധികം മഴ. അഞ്ചുവർഷത്തിനു ശേഷമാണ് ഈ തോതിൽ അധികമഴ ലഭിക്കുന്നത്. സ്വാഭാവികമായും അധികമഴ ദുരന്തങ്ങളും കൊണ്ടുവന്നു. ഇത്തവണ അധികമായി സംഭവിച്ചത് ഇടുക്കി ജലസംഭരണിയിൽ അഞ്ചു ഷട്ടറും ഉയർത്തി വെള്ളം പുറന്തള്ളേണ്ടിവന്നു എന്നതാണ്. കാലവർഷത്തിൽ ആദ്യമാണ് ഇടുക്കി ഡാം നിറയാൻ പരുവത്തിലായത്.
കാരണമെന്ത്?
അധികമഴ വന്നാൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ ദിവസങ്ങളോളം മുങ്ങിക്കിടക്കുക-ഇതെല്ലാം സാധാരണമാണ്. അതിനു കാരണക്കാരെ തേടുന്നിടത്താണു പ്രശ്നം.
മഴയാണു കാരണം. മഴ കൂടി; ദുരിതം കൂടി. സ്വാഭാവികം.
പക്ഷേ അത് അങ്ങനെ വിട്ടാൽ ചിലർക്കു ചില കാര്യങ്ങൾ നടക്കില്ല. അതുകൊണ്ട് അവർ കാരണക്കാരെ തേടുന്നു; പ്രതികളെ കണ്ടെത്തുന്നു.
അവരാണിപ്പോൾ പ്രകൃതിദുരന്തത്തിന്റെ നടുവിൽ, കിടപ്പാടം പോലുമില്ലാതെ, അഭയാർഥി കേന്ദ്രങ്ങളിൽ കഴിയുന്ന ജനങ്ങളെ, നിങ്ങളാണു പ്രതികൾ എന്നു വിളിക്കുന്നത്. കിഴക്കൻ മലയോരങ്ങളിൽ ജീവിക്കാൻവേണ്ടി കയറി അപായകരമായ സ്ഥലങ്ങളിൽ ജീവിക്കുന്ന അവരോടു സഹതപിക്കുന്നതിനു പകരം അവരെ കുറ്റവാളികളാക്കുന്നു!
കടലാക്രമണമുണ്ടായി ജീവനും വീടും നഷ്ടപ്പെടുന്പോൾ ഇതേ ആൾക്കാർ പ്രതികളാക്കുന്നതു തീരവാസികളെ. തീരപരിപാലന നിയമപ്രകാരം താമസിക്കാനോ വീടു വയ്ക്കാനോ പാടില്ലാത്ത സ്ഥലത്തു കുടിൽ കെട്ടി താമസിച്ചതു കുറ്റം!
എങ്കിൽ അന്നോ?
മലയോരങ്ങളിൽ പ്രവേശിച്ച് അതിന്റെ ഘടന മാറ്റി. വനം വെളുപ്പിച്ചു. റോഡ് വെട്ടി. കെട്ടിടങ്ങൾ പണിതു. തോട്ടങ്ങൾ ഉണ്ടാക്കി. ചുരുക്കത്തിൽ, മനുഷ്യവാസം പ്രശ്നമാണ്. ഇതാണു ചിലർ കേരളത്തിൽ പ്രചരിപ്പിക്കുന്നത്.
എങ്കിൽ അന്നോ എന്ന ചോദ്യം ഉയരുന്നു. 96 വർഷം മുൻപ് 1924 (കൊല്ലവർഷം 1099 ൽ) ജൂലൈയിൽ കേരളം അനുഭവിച്ച പ്രകൃതിക്ഷോഭത്തിന് ആരായിരുന്നു പ്രതികൾ? അന്നു ഹൈറേഞ്ച് കുടിയേറ്റം നടന്നിട്ടില്ല. മലബാറിന്റെയും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും കിഴക്കൻ മലകളിലും കുടിയേറിയിട്ടില്ല. സായ്പന്മാരുടെ ചില തോട്ടങ്ങൾ മാത്രം.
തൃശൂർ പട്ടണത്തിൽ വരെ വെള്ളം കയറിയ ആ പ്രളയത്തിന് ആരാണു പ്രതി? കൈയേറ്റവും വനം നശീകരണവും ഒന്നും തുടങ്ങിയിട്ടില്ല. റോഡുകൾ നാമമാത്രം. വാഹനങ്ങളും അങ്ങനെതന്നെ. ആരാണു പ്രതി.
കഴിഞ്ഞ നൂറ്റാണ്ടിൽതന്നെ 1912, 1920, 1933, 1943, 1946, 1961, 1975, 1981 വർഷങ്ങളിലെ പ്രളയദുരിതങ്ങൾക്ക് ആരാണു പ്രതി?
മഹാപ്രളയം
കേരളത്തിന്റെ പടിഞ്ഞാറൻ അതിർത്തിതന്നെ മാറ്റിമറിച്ച 1341 ലെ മഹാപ്രളയത്തിലേക്കു നയിച്ചത് എന്തായിരുന്നു. ഈ മാനുഷിക ഇടപെടൽ ഒന്നും ഇല്ലാതിരുന്ന കാലമല്ലേ പതിന്നാലാം നൂറ്റാണ്ട്? മുസിരിസ് എന്ന തുറമുഖവും പട്ടണവും ഇല്ലാതാക്കിക്കൊണ്ടു പെരിയാർ വഴിതിരിഞ്ഞ വർഷം. അതിന്റെ ഫലമായാണു കൊച്ചി അഴിമുഖം ഉണ്ടായത്. പശ്ചിമഘട്ടസംരക്ഷണത്തിന്റെ ഏതു റിപ്പോർട്ട് നടപ്പാക്കാത്തതാണ് അതിലേക്കു നയിച്ചത്?
ഇതെല്ലാം ഉത്തരം ആവശ്യമായ ചോദ്യങ്ങളാണ്. കാരണം ഇപ്പോഴത്തെ പ്രളയവും ദുരിതവും ദുരന്തവും മുന്പില്ലാത്ത തരമാണെന്നു സമീപകാലസംഭവങ്ങളുടെ ഫലമാണെന്നുമുള്ള പ്രചാരണം അരങ്ങുതകർക്കുകയാണ്. വേണ്ടത്ര ചരിത്രമോ പശ്ചാത്തലവിവരങ്ങളോ അറിയാത്തവർ ആ പ്രചാരണം വിശ്വസിക്കും.
പെയ്തിറങ്ങിയത്
മഴ അധികമായി വർഷിച്ച ചില ദിവസങ്ങളിൽ ചില പ്രദേശങ്ങൾക്കു താങ്ങാവുന്നതിലേറെ മഴ പെയ്തു. ഉദാഹരണമായി ഇടുക്കിയും ഇടമലയാറും.
ഇടുക്കിയിൽ അഞ്ചുദിവസംകൊണ്ടു പെയ്തത് 55.79 സെന്റിമീറ്റർ മഴ. ഒാരോ ബിന്ദുവിലും അര മീറ്ററിലേറെ മഴ. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ 650 ചതുരശ്ര കിലോമീറ്ററിൽ മുഴുവൻ ഈ മഴ ലഭിച്ചെന്നു കരുതുക. 55.79 സെന്റിമീറ്റർ വച്ച് ഒരു ചതുരശ്ര കിലോമീറ്ററിൽ മുഴുവൻ പെയ്താൽ 5.579 ലക്ഷം ക്യുബിക് മീറ്റർ അഥവാ 55.79 കോടി ലിറ്റർ വെള്ളം വീഴും. 650 ചതുരശ്ര കിലോമീറ്ററിലായാൽ 36263.5 കോടി ലിറ്റർ വെള്ളം. ഈ വെള്ളം ഇടുക്കി ജലസംഭരണിയുടെ 60 ചതുരശ്ര കിലോമീറ്ററിലേക്കു ചെല്ലുന്പോൾ അവിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം എത്രയാകും? ആറു മീറ്ററോളം ജലനിരപ്പ് ഉയരും.
ചുരുങ്ങിയ ദിവസംകൊണ്ടു വലിയ അളവ് മഴ പെയ്താൽ സംഭവിക്കുന്ന കാര്യം. ഡാം പെട്ടെന്നു തുറക്കേണ്ടിവന്നു. തുറന്നുവിട്ടപ്പോൾ ചെറുതോണിയാറും പെരിയാറും നിറഞ്ഞു.
ഇതുതന്നെയാണ് ഇടമലയാറിലും സംഭവിച്ചത്. അതിന്റെ വൃഷ്ടി പ്രദേശത്ത് അഞ്ചുദിവസം കൊണ്ടു ലഭിച്ചത് 60 സെന്റിമീറ്റർ മഴയാണ്. 381 ചതുരശ്ര കിലോമീറ്റർ വൃഷ്ടി പ്രദേശത്ത്നിന്ന് പതിനായിരക്കണക്കിനു കോടി ലിറ്റർ വെള്ളം 28.3 ചതുരശ്ര കിലോമീറ്റർ ഉള്ള സംഭരണിയിലെത്തും. പുറമേ പെരിങ്ങൽകുത്തിൽ നിന്നു തുറന്നു വിടുന്നതിന്റെ ഒരു ഭാഗവും. ഇതു ഡാം പലവട്ടം തുറന്നുവിടുന്നതിനു കാരണമായി.
ഈ രീതിയിൽ വലിയ അളവ് മഴ പെയ്യാൻ കുടിയേറ്റക്കാരുടെ ഏതു ചെയ്തിയാണു കാരണമായത്? ആരും ഉത്തരം പറയുന്നില്ല.
2012-ലും 2015 ലും 2016-ലും കാലവർഷം തീരെ കുറവായപ്പോഴും കുടിയേറ്റക്കാരുടെ നേരെയായിരുന്നു വിരൽ ചൂണ്ടിയത്. മഴ കുറഞ്ഞാലും കൂടിയാലും ഒരേ പ്രതി? ഇതെന്തു നീതി?
(തുടരും)
റ്റി.സി. മാത്യു