ഫാ. ജോഷി മയ്യാറ്റിൽ
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനികളുടെ ഒരു വീഡിയോ ക്ലിപ്പ് വാട്സാപ്പിൽ കാണാനിടയായി. 18 വയസിനു മുകളിലുള്ളവരാണെന്നു തോന്നുന്നു. സംഗതി ഇതാണ്: തങ്ങളുടെ യൂണിഫോമിൽ "മൈ പ്രോപ്പർട്ടി' എന്നു പേന ഉപയോഗിച്ച് ആൺകുട്ടികൾ എഴുതുന്നത് അനുവദിച്ചും ആസ്വദിച്ചും നില്ക്കുന്ന പെൺകുട്ടികൾ!
"പിള്ളേരുകളി', "ന്യൂജെൻ സ്റ്റൈൽ' എന്നൊക്കെ നമ്മിൽ ചിലരെങ്കിലും അതിനെ ഓമനപ്പേരിട്ടു വിളിച്ചിട്ടുണ്ടാകാം. അതു തന്നെയാണ് നമ്മുടെ പരാജയവും! സത്യത്തിൽ, എനിക്ക് ആ ചെറുപ്പക്കാരെ വിളിക്കാൻ തോന്നിയത് "വകതിരിവ് ഇല്ലാത്തവർ' എന്നാണ്.
വിദ്യാഭ്യാസവും വകതിരിവും
വിവേകം ഇല്ലാത്ത ഇത്തരം രീതികൾ നമ്മുടെ സ്കൂളുകളിലും കോളജുകളിലും വളർന്നുവരുന്നത് ഖേദകരമാണ്. "ഞാൻ നിന്റെ പ്രോപ്പർട്ടി അല്ല' എന്നു പറയാനുള്ള തന്റേടം നമ്മുടെ പെൺകുട്ടികൾക്ക് ഇല്ലാതെ പോകുന്നത് കഷ്ടമാണ്. "വകതിരിവില്ലാത്ത സുന്ദരി, പന്നിയുടെ സ്വര്‍ണ മൂക്കുത്തിക്കു തുല്യയാണ്' എന്ന ബൈബിൾ വചനം (സുഭാഷിതങ്ങള്‍ 11:22) നന്നായി ധ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു ആൺകുട്ടിയുടെയും പ്രോപ്പർട്ടി അല്ല ഒരു പെൺകുട്ടിയും; മറിച്ചും അങ്ങനെതന്നെ. ഭാര്യ ഭർത്താവിന്റെ വസ്തുവക അല്ല; ഭർത്താവ് ഭാര്യയുടെയും. മക്കൾ മാതാപിതാക്കളുടെ പ്രോപ്പർട്ടി അല്ല; മാതാപിതാക്കൾ മക്കളുടെയും.
വ്യക്തികളെ വസ്തുക്കളായി കാണുന്ന പ്രവണത അവസാനിക്കുന്നിടത്തേ യഥാർഥ സ്വാതന്ത്ര്യം ആരംഭിക്കൂ. അവിടെയേ വിദ്യാഭ്യാസം ഫലപ്രദമാകൂ. ആരെയും ഇരയാക്കാതെയും ഒരാളുടെയും ഇരയാകാതെയും ജീവിക്കാനുള്ള ആർജവമാണ് യഥാർഥ വിദ്യാഭ്യാസത്തിലൂടെ ഒരാൾ നേടേണ്ടത്. സ്വത്വബോധം ഉണർത്താത്ത വിദ്യാഭ്യാസം ചിന്തിക്കാൻ കഴിവില്ലാത്ത, വെറും വസ്തുവകകളായി മാറുന്ന, തലമുറകളെ വാർത്തെടുക്കും.
വട്ടമിട്ട് കഴുകന്മാർ
ഇന്നാകട്ടെ, സ്കൂളുകളിലും കോളജുകളിലും വ്യക്തികളെ വസ്തുക്കളായി തരംതാഴ്ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുകയാണ് ചില മനുഷ്യക്കഴുകന്മാർ. മയക്കുമരുന്നുകളുടെ പ്രളയം കുട്ടികളെയും ചെറുപ്പക്കാരെയും സ്വയാവബോധമില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. മറൈൻ ഡ്രൈവിൽ കുറച്ചു വർഷം മുമ്പ് ചിലർ സംഘടിപ്പിച്ച ചുംബനസമരവും നമ്മുടെ കോളജുകളിൽ ചില പ്രത്യേക വിഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുന്ന വഷളത്തരങ്ങളും സത്യത്തിൽ, പെൺകുട്ടികളെ വെറും ഭോഗവസ്തുക്കളായി ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. "നിങ്ങൾ മതങ്ങളിലേക്കു ചുരുങ്ങുന്നു; ഞങ്ങളോ, മനുഷ്യരിലേക്കു പടരുന്നു' എന്ന കുറിപ്പുമായി കഴിഞ്ഞ വർഷം കോളജ് തുറക്കുന്ന സമയത്തു പ്രവേശനകവാടത്തിന് അടുത്തുതന്നെ, ഒരു പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രം വരച്ചുവച്ച വിപ്ലവകാരികൾ സത്യത്തിൽ പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ചത് ലൈംഗിക അരാജകത്വമാണ്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഇതിനകംതന്നെ ചെറുപ്പക്കാർക്കിടയിൽ പ്രകടമായ അരാജകത്വം ഉളവാക്കിക്കഴിഞ്ഞു.
പ്രണയച്ചതിയുടെ വാരിക്കുഴികൾ ഒരുക്കുന്നവർക്ക് ഇതു വസന്തകാലമാണ്. ഇത്തരക്കാർക്കു ന്യായവിധിയുടെ ഓർമ ഇല്ല എന്നു വ്യക്തം: "യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍, ഓര്‍മിച്ചുകൊള്ളുക, ഇവയ്ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും' (സഭാ പ്രസംഗകന് 11:9).
പൊതുനിരത്തിൽ വേസ്റ്റ്!
മേല്പറഞ്ഞ ലൈംഗിക അരാജകത്വങ്ങളുടെ ഫലമാണ് നമ്മുടെ പൊതുനിരത്തിലേക്ക് അഞ്ചാം നിലയിൽനിന്ന് എറിയപ്പെട്ട മൂന്നു മണിക്കൂർ പ്രായമുള്ള ആ ശിശു! കേരളത്തിന്റെ പൊതുനിരത്തിൽ വെറും വേസ്റ്റ് ആയി വീഴാൻ ഇനിയും എത്രയെത്ര ശിശുക്കൾ... മാത്രമല്ല, ഹോസ്റ്റലിലെ കുളിമുറി പ്രസവമുറിയായി മാറുന്ന ദുരവസ്ഥ അവസാനിച്ചെന്നു കരുതാൻ ന്യായമുണ്ടോ? എത്രയോ ആത്മഹത്യകളും കൊലപാതകങ്ങളും ലൈംഗിക അരാജകത്വത്തിന്റെ ഭാഗമായി നടക്കുന്നു! ഗർഭഛിദ്രം അനുവദിക്കണം എന്ന ഹർജിയുമായി കോടതിയിൽ എത്തുന്ന കൗമാരക്കാർ ഇന്നു കേരള മനഃസാക്ഷിയെ ഞെട്ടിക്കാതായി! അത്രയ്ക്കു സ്വാഭാവികമായി അതു കരുതപ്പെട്ടു തുടങ്ങിയിരിക്കുന്നു!
കേസായി പൊതുസമൂഹം അറിയുന്നതിൽ എത്രയോ ഇരട്ടി ഗർഭച്ഛിദ്രങ്ങൾ (ശിശുഹത്യകൾ ) വകതിരിവില്ലായ്മ മൂലം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടാവാം! നിഷ്കളങ്ക രക്തം ദൈവസന്നിധിയിൽ ഉയർത്തുന്ന രോദനം ഈ നാടിനെതിരായ സ്വർഗത്തിന്റെ വിധിയെഴുത്തായി മാറാതിരിക്കട്ടെ!
പൊതുസമൂഹവും കുടുംബാംഗങ്ങളും അധ്യാപകരും പ്രസ്ഥാനങ്ങളും ഇനിയും ഇത്തരം "പിള്ളേരു കളി'കൾക്കു മുന്നിൽ ഉറക്കംനടിച്ചാൽ കൈരളിയുടെ ഭാവി ഇരുളടഞ്ഞതാകും, തീർച്ച...