ജയിംസ് വടക്കന്‍
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാജ്യങ്ങളാകട്ടെ, പരസ്പരം തയാറെടുപ്പോടെ ആക്രമിക്കുമ്പോഴാണ് സംഘര്‍ഷം ആകുന്നത്. എന്നാല്‍, ഒന്നു മറ്റൊന്നിനുമേല്‍ നടത്തുന്ന കടന്നുകയറ്റത്തെ ആക്രമണം എന്നുതന്നെയാണ് വിളിക്കേണ്ടത്. ആക്രമണത്തില്‍ പ്രതിയുണ്ട്, ഇരയുണ്ട്. ആക്രമണം നടത്തുകയോ നേതൃത്വം നല്‍കുകയോ ചെയ്യുന്നവരാണ് പ്രതികൾ. ആക്രമിക്കപ്പെടുന്ന നിഷ്കളങ്കരാണ് ഇരകൾ.
പ്രതികൾ വിധിച്ചാൽ
ഇരകള്‍ക്കു നീതി ലഭ്യമാക്കാൻ ഒരു സ്വതന്ത്ര സംവിധാനം ഉണ്ടാക്കുകയാണെന്നു പറഞ്ഞിട്ട് അതില്‍ പ്രതികളും പ്രതികള്‍ക്കായി വാദിക്കുന്നവരും മാത്രമായാല്‍ പൊതുസമൂഹം എങ്ങനെ അംഗീകരിക്കും? അതിനെതിരേ ജനരോഷം സ്വാഭാവികമാണ്. വന്യജീവി ആക്രമണ വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പശ്ചിമഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു.
ഉദ്യോഗസ്ഥർ ഭരിച്ചാൽ
ജനാധിപത്യ ഭരണത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതും ഭരണത്തിന്റെ ദിശ തീരുമാനിക്കുന്നതും ജനപ്രതിനിധികളും മന്ത്രിമാരും അവര്‍ക്കു നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയുമാണ്. ജനങ്ങളുടെ മന്ത്രിയാണ് ഭരണം നടത്തേണ്ടതും തീരുമാനമെടുക്കേണ്ടതും. എന്നാൽ, മന്ത്രിമാര്‍ "ജീവിതം' ആസ്വദിക്കുകയും ഭരണം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്താൽ എന്താവും സ്ഥിതി? ഉദ്യോഗസ്ഥഭരണം ഒരു തരത്തില്‍ ബാഹ്യശക്തി ഭരണമാണ്. അതാണ് കേരളത്തിൽ കണ്ടുവരുന്നത്.
ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍
കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തുന്നത് വന്യമൃഗങ്ങളാണ്. അവയ്ക്കു കയറാൻ അനുവാദമില്ലാത്തിടത്തു കയറിയാണ് ആക്രമണം. "അത് മൃഗങ്ങളല്ലേ?' എന്ന ചോദ്യത്തിനു സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതിന്യായ കോടതി വ്യക്തമായ ഉത്തരം നല്‍കിയിരുന്നു. വന്യജീവി കൊലപാതകങ്ങളുടെ ഉത്തരവാദിത്വം വന്യജീവികളെ നിയന്ത്രിക്കാന്‍ ഭരണപരമായി അധികാരം നല്‍കിയിരിക്കുന്ന അധികാരികള്‍ക്കു തന്നെയാണെന്ന്. ചുരുക്കത്തില്‍, എവിടെയാണോ വന്യജീവികള്‍ നാട്ടിലിറങ്ങി നിരപരാധികളായ മനുഷ്യരെ കൊല്ലുന്നത് അതിനടുത്ത പ്രദേശത്തിന്റെ അധികാരിയായ വനംവകുപ്പ് ഉദ്യോഗസ്ഥന് തന്നെയായിരിക്കണം നരഹത്യ (കൊലപാതക) കേസിലെ ഒന്നാം പ്രതി. ഇതു തന്നെയല്ലേ വിവിധ ഹൈക്കോടതി വിധികളുടെ അന്തഃസത്ത.
മനുഷ്യനെ കുരുക്കുന്ന കേരളാ നയം
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് പ്രകാരം ജീവനു ഭീഷണിയാകുന്ന വന്യജീവികള്‍ വനത്തിനു പുറത്തിറങ്ങി ആക്രമണം നടത്തിയാല്‍ അതിനെ കൊല്ലാന്‍ സാധാരണ ജനങ്ങള്‍ക്ക് (ജീവനു ഭീഷണി നേരിടുന്നവർക്ക്) അധികാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വയരക്ഷയ്ക്കു വേണ്ടി അങ്ങനെ ചെയ്യുന്നവരെ ജാമ്യമില്ലാ കേസില്‍ പ്രതിയാക്കുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമല്ല, വന്യജീവി ആക്രമണക്കേസുകളില്‍ "ജനങ്ങളോടൊപ്പമെന്ന്’ പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാരാണ്.
തീര്‍ന്നില്ല. കേരളത്തില്‍ പുതിയ ഒരു വന്യജീവി സംരക്ഷണ തന്ത്രവുമായി സംസ്ഥാനം മുന്നോട്ടു വന്നിരിക്കുന്നു. അതു വയനാട്ടിലെ കൊലപാതകങ്ങള്‍ക്കു ശേഷം. വന്യജീവികള്‍ നിരപരാധികളെ കൊലപ്പെടുത്തി കഴിയുമ്പോള്‍ ഗതികെട്ട് സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജാമ്യമില്ലാ കേസുകളില്‍ പ്രതികളാക്കുന്നതു സംസ്ഥാന സർക്കാരാണ്. 144 പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രതിഷേധം തടഞ്ഞ് വന്യജീവി ആക്രമണങ്ങൾ ലോകമറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതും കേന്ദ്രസര്‍ക്കാരോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമോ അല്ല, സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. അതിലുള്ള ജനരോഷമാണ് തെരഞ്ഞെടുപ്പ് രംഗത്തും പ്രതിഫലിക്കുന്നത്.
കുടിയിറക്കാന്‍ ശ്രമിക്കുന്നവരോട്
ആളെക്കൊല്ലുന്ന വന്യജീവികളെ തടയാതെ, അതൊരു സമ്മര്‍ദ കര്‍ഷക കുടിയിറക്ക് തന്ത്രമായി കാണുന്നവര്‍ ഒാര്‍ക്കുക, കര്‍ഷകരാരും കുടിയിറങ്ങില്ല. കാട്ടുപോത്തിനോടും കാട്ടാനയോടും യുദ്ധം ചെയ്തുതന്നെയാണ് പശ്ചിമഘട്ട മലയോര കര്‍ഷകര്‍ അവിടെ നിലനില്‍ക്കുന്നത്. ജനവിരുദ്ധ അജൻഡ തിരിച്ചറിയുന്ന പശ്ചിമഘട്ട ജനത ഒന്നുതീരുമാനിച്ചാല്‍ ഭരണത്തില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും കുടിയിറക്കപ്പെടുന്നത് ജനവിരുദ്ധ മന്ത്രിമാരും ജനപ്രതിനിധികളും ആയിരിക്കും.
ഒന്നുമറിയാത്ത ജനപ്രതിനിധികള്‍!
അപകടകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് 12-02-2024ല്‍ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി പാസാക്കി കേന്ദ്രത്തിനയച്ചു കൊടുത്ത നിവേദനത്തില്‍ കേരളത്തില്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് "കുരങ്ങും കാട്ടുപന്നി'യുമാണ് പോലും. ഇനിയും ഇത്തരം വിഡ്ഡിത്തങ്ങള് ആവര്‍ത്തിക്കാതിരുന്നാല്‍ ജീവന് സംരക്ഷിക്കാം.
വിദഗ്ധ സമിതിയുടെ കൂറ്
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണ കൊലപാതകം നടക്കുന്ന കേരളത്തില്‍ "വന്യജീവി ആക്രമണ'മെന്ന് പോലും പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. ആക്രമണമല്ല "മനുഷ്യ -വന്യജീവി- സംഘര്‍ഷം' ആണുപോലും. എന്തായാലും വന്യജീവി സംഘര്‍ഷം പഠിക്കാന്‍ നിയമിക്കപ്പെട്ട വിദേശ വിദഗ്ധരടങ്ങിയ വിദഗ്ധ സമിതിയുടെ ഘടനയെയും അംഗങ്ങളെയും പറ്റിയാണ്. ആകെ 12 അംഗങ്ങൾ. അവരെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ തങ്ങളുടെ കൂറ് കൊലപാതകങ്ങള്‍ നടത്തുന്ന വന്യജീവികളോടും അവരുടെ സംരക്ഷണത്തിനുമാണെന്നു പരസ്യമായ നിലപാടെടുത്തർ. അതിനു നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ളവര്‍, സുല്‍ത്താന്‍ ബത്തേരി പട്ടണത്തിലിറങ്ങിയ അപകടകാരിയായ ആനയെ മയക്കുവെടി വയ്ക്കാന്‍ വനംമന്ത്രി ഉത്തരവിട്ടിട്ടും അതനുസരിക്കാതെ "ചികിത്സ'യ്ക്കായി ആശുപത്രിയില്‍ അഭയം പ്രാപിച്ച ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലുള്ളവർ.
വിദഗ്ധര്‍ വന്യജീവി സംരക്ഷകര്‍
വന്യജീവി സംഘര്‍ഷ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ‘മനുഷ്യ-വന്യജീവി സംഘര്‍ഷ’ങ്ങളില്‍ വന്യജീവികളുടെ പക്ഷംപിടിച്ചവരാണെന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യം. ഇവർ തയാറാക്കുന്ന റിപ്പോർട്ട് പ്രശ്നം പരിഹരിക്കാൻ ഉപയുക്തമാകുമോ? ഇവരില്‍ പലരുടെയും സംഘടനകള്‍ നിയന്ത്രിത വേട്ടയാടല്‍ അടക്കമുള്ളവയ്ക്കെതിരേ നിലപാട് സ്വീകരിക്കുന്നവയാണ്. ലോകപ്രശസ്ത കണ്‍സര്‍വേഷന്‍ വിദഗ്ധ ഡോ. അലക്സാന്‍ഡ്ര സിമ്മര്മാന് ആണ് ഒരു വിദേശ വിദഗ്ധ. വന്യജീവി സംരക്ഷണമാണ് അവരുടെ മുഖ്യലക്ഷ്യം. യുനെസ്കോയുടെ പ്രകൃതിശാസ്ത്ര വിദഗ്ധനായ ഡോ. ബെന്നോ ബോ ആണ് രണ്ടാമത്തെ വിദേശി. ഇക്കാര്യത്തില്‍ യുനെസ്കോയുടെ നിലപാടുകളും പഠനവിധേയമാക്കണം.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) പ്രതിനിധി ഡോ. ഭൂമിനാഥനാണ് വിദഗ്ധ സമിതിയിലെ മറ്റൊരംഗം. ഈ വിദേശ സ്ഥാപനത്തിന്റെ ആസ്ഥാനം സ്വിറ്റ്സര്‍ലൻഡിലാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അതിന്റെ പ്രതിനിധിയുടെയും കൂറ് ആരോടായിരിക്കും?
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഷിജു സെബാസ്റ്റ്യന്‍, ഗവേഷകനും വനസംരക്ഷകനുമായ ഡോ. തര്‍ഫ് തെക്കേക്കര, മുന്‍ പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഒ.പി. കാളര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ രാമന് സുകുമാരന്‍ എന്നിവരൊക്കെയാണ് സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥരല്ലാത്ത വിദഗ്ധസമിതി അംഗങ്ങൾ. ഏതു മാനദണ്ഡത്തിലാണ് ഇവരെ തെരഞ്ഞെടുത്തതെന്നറിയാൻ സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷൻ വിവരാവകാശ നിയമപ്രകാരം നീങ്ങിയിട്ടുണ്ട്. ഇത്തരം ‘വിദഗ്ധരെ’ സമിതിയിൽ ഉൾപ്പെടുത്തിയതിൽ തെറ്റില്ല, എന്നാൽ, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടുള്ളവരും ആ മേഖലയിൽ പ്രവർത്തിക്കുന്നവരുമായ വിദഗ്ധർകൂടി വേണ്ടതല്ലായിരുന്നോ?
എന്തിനൊഴിവാക്കി?
ജനങ്ങളുടെ ജീവനു മുഖ്യസ്ഥാനം നല്‍കിയായിരിക്കണം വന്യജീവി സംരക്ഷണം നടത്തണമെന്ന വേള്‍ഡ് ലൈഫ് ഫൗണ്ടേഷനിലെതന്നെ പ്രാക്ടീസ് ഹെഡായ മാര്ഗരട്ട് കിന്നാര്ഡ്, യുഎന്‍ഇപിയുടെ ഇക്കോസിസ്റ്റം ഹെഡായ സൂസന് ഗാര്ഡനറിനെ പോലെയുള്ളവരെക്കൂടി, കേരളത്തിലെ വന്യജീവി ആക്രമണ വിഷയത്തില്‍ ജനങ്ങളോടൊപ്പം നില്ക്കുന്ന ഇടതുസര്‍ക്കാര്‍ പഠനസമിതിയില്‍ നിയമിക്കേണ്ടിയിരുന്നു. ജനപക്ഷത്തു നിന്നു വന്യജീവി സംരക്ഷണം നടത്തുന്ന ഈ വിദഗ്ധരെയും കേരളത്തിലെ പശ്ചിമഘട്ടത്തില്‍ വന്യജീവി ആക്രമണ വിഷയങ്ങളില്‍ നിരന്തരം പഠനം നടത്തുന്ന മനുഷ്യകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പഠന/ഗവേഷണ സ്ഥാപന പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിദഗ്ധ സമിതി പുനഃസംഘടിപ്പിക്കണം.
ഈ വിദേശീയരടങ്ങുന്ന വിദഗ്ധ സമിതി വനംവകുപ്പ്/പോലീസ് സംരക്ഷണമൊന്നുമില്ലാതെ രണ്ട് ആഴ്ചയെങ്കിലും, കഴിഞ്ഞ ആറു മാസത്തിനുളളില്‍ വന്യജീവി ആക്രമണ കൊലപാതകം നടന്ന സ്ഥലങ്ങളിലെ വനമേഖലയ്ക്കടുത്ത് ടെന്റ് കെട്ടി താമസിച്ചു തങ്ങളുടെ വന്യജീവി/പരിസ്ഥിതി സൗഹൃദം ജനങ്ങള്‍ക്കു മുമ്പില്‍ തെളിയിക്കണം.
നിയമം മാറ്റാൻ തടസം നിന്നവർ
കേന്ദ്രത്തില്‍ നരേന്ദ്ര മോദി ആദ്യമായി അധികാരത്തിലെത്തിയ 2014ല്‍ തന്നെ ജനവിരുദ്ധമായ, കാലഹരണപ്പെട്ടതുമായ ആറു പരിസ്ഥിതി നിയമങ്ങള്‍ പരിഷ്കരിക്കാന്‍ മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്. സുബ്രഹ്മണ്യന് ഐഎഎസ് അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ 29.08.2014ന് നിയമിച്ചിരുന്നു. 1927 ലെ ഇന്ത്യന്‍ വനനിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980ലെ വനസംക്ഷണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമടക്കം പരിഷ്കരിക്കാനായിരുന്നു ഇത്. 2014 നവംബര്‍ 18ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.
ഭരണതലങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്ര വനം സര്‍വീസിലെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും വിദേശ പരിസ്ഥിതി സംഘടനകളുമായി ബന്ധമുള്ളവരും റിപ്പോർട്ടിനെതിരേ രംഗത്തു വന്നു. സിപിഎം രാജ്യസഭാംഗം സി.പി. നാരായണന് അടങ്ങുന്ന പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആ വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളി. മൂന്നു മാസമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് ആവശ്യമായ സമയമെടുത്തല്ല തയാറാക്കിയതെന്നു പറഞ്ഞാണ് റദ്ദാക്കണമെന്നാവശ്യപ്പെട്ടത്. രണ്ടാഴ്ചകൊണ്ട് ഓടിനടന്നു മൂന്നാറിനെ സംബന്ധിച്ചു നിവേദിത പി. ഹരന് തയാറാക്കിയ റിപ്പോര്‍ട്ട് സമ്പൂര്‍ണമാണെന്നു വാദിക്കുന്നവരായിരുന്നു ഇതിനെ എതിർത്തത്. സിപിഎം പ്രതിനിധി അടക്കമുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ദ്രോഹകരമായ 1972ലെ കേന്ദ്ര വന്യജീവി നിയമ ഭേദഗതിയെ എതിര്‍ത്തതെന്ന കാര്യം പറയാതിരിക്കാനാവില്ല.
ബദല്‍ വിദഗ്ധ സമിതി
പുതിയ വിദഗ്ധ സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന ദേശീയ/ആഗോള സംഘടനകള്‍ക്കും കേരളത്തില്‍ നടക്കുന്ന വന്യജീവികളുടെയും അവരെ നിയന്ത്രിക്കുന്ന വനംവന്യജീവി ഉദ്യോഗസ്ഥരുടെയും മനുഷ്യാവകാശ ലംഘനങ്ങള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നതിന് പരിസ്ഥിതിയിലും വന്യജീവി സംരക്ഷണത്തിലും ഡോക്ടറേറ്റ് ഉള്ള പരിസ്ഥിതി വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിക്കാനും സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന് തീരുമാനിച്ചിട്ടുണ്ട്.
(ലേഖകൻ സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്റെയും കര്‍ഷക ഉച്ചകോടിയുടെയും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെയും ട്രസ്റ്റിയാണ്.)