ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയവും വ്യക്തിപരവുമായ ആരോപണ-പ്രത്യാരോപണങ്ങൾക്കും കുറ വില്ല. എന്നാൽ, അധികാരം പിടിക്കാനായി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും വർഗീയമായി ഭിന്നിപ്പിക്കുന്നതും രാജ്യത്തിനു ദുരന്തമാണ്. ജനങ്ങൾക്കും രാജ്യത്തിനും ക്ഷേമവും സുരക്ഷയും സമാധാനവും വികസനവും ഉറപ്പാക്കുകയാണ് പ്രധാനം. തുല്യനീതിയും തുല്യാവസരവും നൽകുകയും അസമത്വങ്ങളും അനീതികളും കുറയ്ക്കുകയും വേണം.
ജനങ്ങളുടെ സമഗ്ര വളർച്ചയും സന്തോഷവുമാകണം ജനാധിപത്യ സർക്കാരുകളുടെ ലക്ഷ്യം. പക്ഷേ അതല്ല സംഭവിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിട്ട് മതപരമായ കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ പോലും ഓരോ വോട്ടറും തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യവും മതനിരപേക്ഷതയും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന പാർട്ടിക്കും സ്ഥാനാർഥിക്കും വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണം.
അകലുന്ന വാക്കും പ്രവൃത്തിയും
വോട്ടെടുപ്പു തീയതി അടുക്കുന്തോറും രാഷ്ട്രീയ നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മിൽ അകലം കൂടുകയാണ്. ഏതാനും ചില ഉദാഹരണങ്ങൾ നോക്കാം. “ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം അപകടകരമാണ്. ഒരു സമുദായത്തെ മറ്റൊന്നിനെതിരേ ഉപയോഗിച്ചാൽ നിങ്ങൾക്കൊരിക്കലും ജയിക്കാനാകില്ല. ഒരിക്കലും നിങ്ങൾക്കൊരു രാഷ്ട്രം കെട്ടിപ്പടുക്കാനുമാകില്ല’’- ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞതാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ നോക്കൂ: “ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് രാഷ്ട്രീയത്തിന്റെ കടമകളിലൊന്നാണെന്ന് രാഷ്ട്രീയത്തിന്റെ ബഹളത്തിൽ നമ്മൾ ചിലപ്പോൾ മറക്കുന്നു.’’
പറഞ്ഞതിനോടു നീതി പുലർത്തിയോയെന്നും ഇതാണോ ജനാധിപത്യത്തിൽ കാണുന്നതെന്നും ജനം വിധിയെഴുതട്ടെ. എന്നാൽ മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയിയും ഡോ. മൻമോഹൻ സിംഗും പറഞ്ഞതിൽ കാപട്യമില്ല. “അകത്തും പുറത്തും സമാധാനമാകണം നമ്മുടെ ലക്ഷ്യം. സമാധാനപരമായി ജീവിക്കാനും അടുത്ത അയൽക്കാരുമായും ലോകവുമായും ഹൃദ്യമായ സൗഹൃദബന്ധം നിലനിർത്താനും നമ്മൾ ആഗ്രഹിക്കുന്നു.’’- വാജ്പേയിയുടെ വാക്കുകളാണിത്. “ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ഇന്ത്യക്കു താങ്ങാനാകില്ല. ഐക്യവും മതേതരത്വവുമാകണം സർക്കാരിന്റെ മുദ്രാവാക്യം.’’- ഡോ.മൻമോഹൻ സിംഗിന്റെ ഈ വാക്കുകളും പ്രധാനമാണ്. മൻമോഹൻ പറഞ്ഞതിന്റെയും അമിത് ഷാ പറഞ്ഞതിന്റെയും സാരാംശം ഒന്നാണ്. പക്ഷേ പ്രവൃത്തിയിൽ സാമ്യമില്ല!
നേട്ടങ്ങളും കോട്ടങ്ങളുമേറെ
ലോക്സഭാ തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്കു നീങ്ങുന്പോൾ പത്തു വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും കോട്ടങ്ങളും പൂർത്തിയാക്കിയതും പൂർത്തിയാക്കാത്തതുമായ വാഗ്ദാനങ്ങളും വോട്ടർമാർ വിലയിരുത്തട്ടെ. മോദിസർക്കാരിന്റെ ഒരു ദശകത്തിൽ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും പരാജയങ്ങളും കുറച്ചൊന്നുമല്ല. പാലിച്ച വാഗ്ദാനങ്ങളിൽ മുഖ്യമായത് ആർഎസ്എസ് അജൻഡകളാണ്. ജമ്മു-കാഷ്മീരിന്റെ അനുച്ഛേദം 370 റദ്ദാക്കൽ, രാമക്ഷേത്രം, മുത്തലാക്ക് നിരോധനം തുടങ്ങിയവ. സുപ്രീംകോടതിയുടെ ഇടപെടലുകൾ ഇതിൽ പ്രധാനമാണ്.
ചില ജനകീയ, വികസന പദ്ധതികളും നല്ല ചില സംഭാവനകളും മോദി സർക്കാരിന്റെ നേട്ടങ്ങളായുണ്ട്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയാണ് ഒന്ന്. സാധാരണക്കാരായ ദശലക്ഷക്കണക്കിന് ആളുകൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് ഇതു കാരണമായി. ആയുഷ്മാൻ ഭാരത് ആണ് മറ്റൊന്ന്. നിർധന കുടുംബങ്ങൾക്കുള്ള ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതാണ്. മേക്ക് ഇൻ ഇന്ത്യയും സ്കിൽ ഇന്ത്യയും നേട്ടമാണ്. ഡിജിറ്റൽ ഇന്ത്യ സംരംഭവും കുതിപ്പായി. ഗ്രാമീണ മേഖലകളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുന്ന ഭാരത് നെറ്റ് പദ്ധതി, ആധാർ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം തുടങ്ങിയ പദ്ധതികളും ശ്ലാഘനീയമായി. വലിയതോതിൽ കൊട്ടിഘോഷിച്ചു തുടങ്ങിയ സ്വച്ഛ് ഭാരത് അഭിയാൻ എന്ന ദേശീയ ശുചിത്വ കാന്പയിൻ വേണ്ടത്ര വിജയിച്ചില്ലെങ്കിലും മാറ്റത്തിനു വഴിതെളിച്ചു. വ്യാപകമായ കക്കൂസ് നിർമാണം തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം കുറയ്ക്കാനായി. ഖരമാലിന്യ സംസ്കരണം മെച്ചപ്പെടുത്താനും ഒരു പരിധി വരെ സാധിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ
ഹൈവേകൾ അടക്കം അടിസ്ഥാനസൗകര്യ വികസനത്തിലും കുതിപ്പുണ്ടായി. റോഡ് നിർമാണത്തിനുള്ള ഭാരത് മാല പദ്ധതി, തുറമുഖ വികസനത്തിനുള്ള സാഗർ മാല പദ്ധതി തുടങ്ങിയവ നല്ല പുരോഗതി നേടിയപ്പോൾ, സ്മാർട്ട് സിറ്റി മിഷൻ ഫലപ്രദമായില്ല. പുതിയ നൂറ് സ്മാർട്ട് സിറ്റികൾ എവിടെയെന്ന ചോദ്യം ബാക്കിയായി. നികുതിസന്പ്രദായം ലളിതമാക്കാനും ഏകീകരിക്കാനും ലക്ഷ്യമിട്ട ചരക്കുസേവന നികുതി (ജിഎസ്ടി) സാധാരണക്കാർക്കും സംസ്ഥാന സർക്കാരുകൾക്കും നേട്ടത്തേക്കാളേറെ ഭാരമായി മാറി.
പരിവർത്തനത്തിന്റെയും വികസനത്തിന്റെയും വാഗ്ദാനങ്ങളുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നത്. അഴിമതിയും കള്ളപ്പണവും ഭീകരതയും ഇല്ലാതാക്കുമെന്നും വാഗ്ദാനം ചെയ്തു. പക്ഷേ പ്രധാന വാഗ്ദാനങ്ങൾ പലതും ജലരേഖയായി. വീഴ്ചകളും പാളിച്ചകളും വാഗ്ദാന ലംഘനങ്ങളും അഴിമതികളും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും നിരവധി കണ്ട ദശകമെന്ന പേരുകൂടി മോദിക്കു സ്വന്തമാണ്. ചൈനയുമായുള്ള അതിർത്തിസംഘർഷവും പാക്കിസ്ഥാനും മാലദ്വീപും അടക്കമുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളായതും വിദേശനയത്തിലെ വലിയ പാളിച്ചകളാണ്.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കി. പെട്രോൾ, ഡീസൽ, പാചകവാതക വിലകളും നികുതികളും പലതവണ കൂട്ടിയശേഷം തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി അല്പം കുറച്ചതു കാപട്യവും വഞ്ചനയുമാണ്. രാജ്യത്തെ ഏതാനും കുത്തക മുതലാളിമാർക്കുവേണ്ടി കോർപറേറ്റ് നികുതിയിളവും നിയമങ്ങളും പദ്ധതികളും വഴിവിട്ടു നൽകിയപ്പോൾ സന്പന്നരും പാവങ്ങളും തമ്മിലുള്ള അസമത്വം കൂടി. രൂപയുടെ വിലയിടിവും പഴയ വാഗ്ദാനങ്ങളും തമ്മിൽ സന്പൂർണ വൈരുധ്യമായി.
കള്ളപ്പണം വെളുപ്പിച്ച ബുദ്ധി
കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടപ്പാക്കിയ നോട്ട് അസാധുവാക്കലും രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗ് സുതാര്യമാക്കാനെന്ന പേരിൽ നടപ്പാക്കിയ ഇലക്ടറൽ ബോണ്ടും രാജ്യം കണ്ട വൻ അഴിമതിയും തെറ്റുമായി. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയതോടെ അഴിമതിക്കായി നിയമം വരെ ഉണ്ടാക്കിയെന്ന ദുഷ്പേര് മിച്ചം. അസാധുവാക്കിയ കറൻസി നോട്ടുകൾ മുഴുവൻ ബാങ്കുകളിലെത്തിയതിലൂടെ കള്ളപ്പണം വെളുപ്പിക്കലിനെയാണു ഫലത്തിൽ തുണച്ചത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ നോട്ട് അസാധുവാക്കലിലൂടെ ലക്ഷ്യം കൈവരിച്ചില്ലെന്നല്ല, സാന്പത്തിക തളർച്ചയായിരുന്നു ഫലം. സാധാരണക്കാരും കർഷകരും ചെറുകിട കച്ചവടക്കാരും കൂടുതൽ ദുരിതത്തിലായി.
സാന്പത്തികമായി മാത്രമല്ല, പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും സംസ്ഥാന സർക്കാരുകളെയും വേട്ടയാടാനും ദുർബലപ്പെടുത്താനും വഴിവിട്ട ശ്രമങ്ങൾ പലതുണ്ടായി. ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെയും രാജിവച്ച ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി ജയിലിലിട്ടതിൽ രാഷ്ട്രീയ കുതന്ത്രമാണു മുഴച്ചുനിൽക്കുക. മോദിക്കെതിരേ ശബ്ദിച്ച രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതും ഔദ്യോഗിക വസതിയിൽനിന്നു തിരക്കിട്ട് ഇറക്കിവിട്ടതും രാജ്യം മറക്കില്ല. പ്രതിപക്ഷത്തെ 146 എംപിമാരെ ഏകപക്ഷീയമായി പാർലമെന്റിൽനിന്നു പുറത്താക്കിയതും ജനാധിപത്യവിരുദ്ധമായി.
കേരള കർഷകരെ കൈവിട്ട്
കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ചകൾ മോദിയുടെ വാചകക്കസർത്തിൽ പലരും വേണ്ടത്ര കാണാതെ പോയി. ഗംഗാനദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നതും തെരുവിലും പറന്പിലും കൂട്ടിയിട്ട് മൃതദേഹങ്ങൾ കത്തിച്ചതും പ്രാണവായു കിട്ടാതെ കുട്ടികൾ പിടഞ്ഞുമരിച്ചതും പൊറുക്കാനാകാത്ത വീഴ്ചകളായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 5.33 ലക്ഷം (5,33,570) ഹതഭാഗ്യരാണ് കോവിഡ് മൂലം ഇന്ത്യയിൽ മരിച്ചത്. പാട്ട കൊട്ടാനും വിദേശത്തേക്ക് വാക്സിൻ കയറ്റിയയച്ചു കൈയടി വാങ്ങാനുമായിരുന്നു അപ്പോഴും പ്രധാനമന്ത്രിയുടെ താത്പര്യം. സ്വകാര്യ വാക്സിൻ കന്പനികൾക്കു കൊള്ള നടത്താനും തടസമായില്ല.
രണ്ടു കോടി തൊഴിൽ വീതം സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്ത ഭരണത്തിൽ തൊഴിലില്ലായ്മ കൂടി. രാജ്യത്തെ തൊഴിലില്ലായ്മ 6.8 ശതമാനവും 30 വയസിൽ താഴെയുള്ളവരുടെ തൊഴിലില്ലായ്മ 20-25 ശതമാനമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞവർ ഉള്ള കഞ്ഞിയിൽകൂടി പാറ്റ വീഴിച്ചു. റബർ അടക്കമുള്ള സാധാരണ കർഷകരുടെ വിളകൾക്കു വിലത്തകർച്ച നേരിട്ടപ്പോൾ പത്തു വർഷം രാജ്യം ഭരിച്ച സർക്കാർ സഹായിച്ചില്ല. കോർപറേറ്റ് താത്പര്യങ്ങൾ നടപ്പാക്കാനായി കൊണ്ടുവന്ന മൂന്നു വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കാൻ കർഷകരുടെ മാസങ്ങൾ നീണ്ട ദുരിതസമരം വേണ്ടിവന്നു.
മതമല്ല, മനുഷ്യനാണ് രാഷ്ട്രം
എന്നാൽ, മതത്തിന്റെ പേരിൽ ജനതകളെ ഭിന്നിപ്പിച്ചതാകും മോദിസർക്കാർ രാജ്യത്തോടും ഭാവിതലമുറയോടും ചെയ്ത വലിയ തെറ്റ്. മണിപ്പുർ കലാപം ഇതിൽ മുഴച്ചുനിൽക്കും. 2013ലെ മുസാഫർ നഗർ കലാപം, ക്രൈസ്തവ ദേവാലയങ്ങൾക്കു നേർക്കു നടന്ന 2014-15ലെ ആസൂത്രിത അക്രമങ്ങൾ, പശുവിന്റെ പേരിൽ 2015ൽ ദാദ്രിയിലും 2017ൽ ആൽവാറിലും നടന്ന ആൾക്കൂട്ടക്കൊലകൾ, 2019ലെ ഡൽഹി കലാപം, ആദിവാസി മർദനങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്തവയാണ് ഈയിനത്തിലെ സംഭവങ്ങൾ. ദളിത്, ആദിവാസി, ന്യൂനപക്ഷ പീഡനങ്ങൾ പതിവായി. വിദ്യാഭ്യാസത്തിലും ചരിത്രരചനയിലും സംഘപരിവാർ താത്പര്യങ്ങൾ തിരുകിക്കയറ്റാനും ശ്രമങ്ങളുണ്ടായി. മതേതര രാഷ്ട്രത്തിൽനിന്നു മതരാഷ്ട്രത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടായി.
“എന്റെ സ്വപ്നങ്ങളുടെ ഇന്ത്യ ഏകമതമല്ല. മതങ്ങൾ പരസ്പരം യോജിച്ചു പ്രവർത്തിക്കണം. അവ പൂർണമായും സഹിഷ്ണുതയുള്ളതായിരിക്കണം’’- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഈ വാക്കുകൾ മറക്കരുത്. പരസ്പര കലഹങ്ങൾ ഉപേക്ഷിക്കണമെന്നും സമത്വബോധം വളർത്തിയെടുക്കണമെന്നും ജവഹർലാൽ നെഹ്റുവും മതം ഏതുമാകട്ടെ, നാമെല്ലാവരും ഒരു ജനതയാണെന്ന് ഓർക്കണമെന്ന് ഇന്ദിരാഗാന്ധിയും ഓർമിപ്പിച്ചിരുന്നു. “മഹാന്മാർക്ക്, മതം സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനുള്ള ഒരു മാർഗമാണ്, ചെറിയ മനസുള്ളവർ മതത്തെ ഒരു പോരാട്ട ഉപകരണമാക്കുന്നു’’ എന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകൾ പോളിംഗ് ബൂത്തുകളിൽ വെളിച്ചമാകട്ടെ.