സ്നേഹിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമോ ആഹ്ലാദമോ ഇല്ല: മാതാ അമൃതാനന്ദമയി
Tuesday, October 3, 2023 1:08 PM IST
കൊല്ലം: എല്ലാവരെയും ഒരുപോലെ കാണുക, സ്നേഹിക്കുക, സേവിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമോ ആഹ്ലാദമോ ഇല്ലെന്ന് മാതാ അമൃതാനന്ദമയി. 70-ാം ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞത്.
കോവിഡ് നമ്മളെ അനവധി പാഠങ്ങൾ പഠിപ്പിച്ചു. പഠിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്. സൃഷ്ടിയുടെ ആരംഭം മുതൽക്കുതന്നെ ഈശ്വരശക്തി നമ്മളെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്. അവയൊക്കെ നമ്മൾ വേണ്ടവിധം പഠിച്ചിരുന്നെങ്കിൽ ഇന്ന് മനുഷ്യൻ നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു- മാതാ അമൃതാനന്ദമയി പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ നടക്കുന്നത്. പുലർച്ചെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്സംഗം, 7.45ന് സംഗീത സംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒമ്പതിന് ഗുരുപാദപൂജ എന്നിവ നടന്നു. തുടർന്നാണ് മാതാ അമൃതാനന്ദമയി ജൻമദിന സന്ദേശം നൽകിയത്.
പിന്നീട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനി കുമാർ ചൗബേ, വി.മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് "വേൾഡ് ലീഡർ ഫോർ പീസ് ആന്റ് സെക്യൂരിറ്റി' പുരസ്കാരം അമൃതാനന്ദമയിക്ക് സമർപ്പിച്ചു.
തുടർന്ന് അമൃതകീർത്തി പുരസ്കാര വിതരണം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നിന്നായി പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5,000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണം, 300 പേർക്ക് നൽകുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേർക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.
മഠം എല്ലാവർഷവും നൽകിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഈ വർഷം 300 പേർക്കുള്ള ചികിത്സാ സഹായം നൽകുന്നതെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. കരൾ,ഹൃദയം, മജ്ജ, കാൽമുട്ട് മാറ്റിവെയ്ക്കൽ, കാൻസർ ചികിത്സ തുടങ്ങിയവയ്ക്കുള്ള ചികിത്സാ സഹായമാണ് 300 രോഗികൾക്ക് ലഭിക്കുക.
ശാന്തിയുടെ ചെറുമൺതരികൾ ( ഗ്രെയിൻസ് ഓഫ് പീസ് ) എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിലുൾപ്പെട്ട 193 രാജ്യങ്ങളിൽ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികൾ ജൻമദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നെത്തിക്കുന്ന മണ്ണിനൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും കൂട്ടിച്ചേർത്ത് അതിനുള്ളിൽ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതാത് രാഷ്ട്രങ്ങളിലേക്ക് കൊടുത്തുവിടുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ 70 വ്യക്തികളുടെ ആശംസകൾ ജൻമദിനാഘോഷവേദിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.