അരിയിൽ ഷുക്കൂർ വധക്കേസിലെ സാക്ഷികളെ തട്ടിക്കൊണ്ടു പോയ സംഭവം; സിപിഎം നേതാവിനെ വെറുതെവിട്ടു
Monday, June 2, 2025 4:59 PM IST
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയെന്ന കേസിൽ സിപിഎം നേതാവിനെ കോടതി വെറുതെ വിട്ടു. സി.പി.സലീമിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം.വി.അനുരാജാണ് പ്രതിയെ വെറുതെ വിട്ടത്. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ പ്യുൺ സി.പി.അബു, മുസ്ലിം ലീഗ് പ്രവർത്തകനായ സാബിർ എന്നിവരാണ് തങ്ങളെ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയതായി കാണിച്ച് പരാതി നൽകിയത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പി.ജയരാജനും ടി.വി.രാജേഷും ഷുക്കൂറിനെ കൊല്ലാൻ നിർദേശം നൽകുന്നത് കേട്ടു എന്നാണ് അബുവും സാബിറും മൊഴി നൽകിയത്.
എന്നാൽ 2013 സെപ്റ്റംബർ 21ന് അബുവിനേയും സാബിറിനേയും തളിപ്പറമ്പിൽ നിന്ന് സലീം നിർബന്ധപൂർവം കാറിൽ കയറ്റി ബക്കളത്ത് ഹോട്ടലിൽ എത്തിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പ്രതിഭാഗം അഭിഭാഷകനായ നിക്കോളാസ് ജോസഫും തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായിരുന്നു.
എന്നാൽ നിക്കോളസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചതോടെ പ്രതിസ്ഥാനത്തു നിന്നും നീക്കിയിരുന്നു.