ചതിപ്രയോഗം മറക്കില്ല; മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു: കെ.സി.വേണുഗോപാൽ
Monday, June 2, 2025 5:54 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു.
ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ല. ചതിയെന്ന വാക്ക് ഉപയോഗിക്കാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫ് കണവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍.
ഹിന്ദു പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ 150 കിലോ സ്വർണവും 123 കോടി രൂപയും മലപ്പുറം ജില്ലയിൽ നിന്നും മാത്രം പിടിച്ചെടുത്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടിയിട്ടുള്ള പണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തെ സംശയത്തിന്റെ മുനയിൽ കൊണ്ടുപോയി നിർത്തിയത് മുഖ്യമന്ത്രിയാണ്. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള് കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബമെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതാണ് പിണറായിയുടെ രണ്ടാമത്തെ ചതിയെന്നും കെ.സി പറഞ്ഞു. കേരളത്തില്‍ നിന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു അംഗത്തെ ഉണ്ടാക്കി കൊടുത്തെന്നും അതിന് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂര്‍ പൂരം കലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.