"ലിവ് ഇന്‍ ബന്ധങ്ങള്‍ വിവാഹ സമ്പ്രദായത്തെ തകര്‍ക്കുന്നു'; അലഹബാദ് കോടതി
"ലിവ് ഇന്‍ ബന്ധങ്ങള്‍ വിവാഹ സമ്പ്രദായത്തെ തകര്‍ക്കുന്നു'; അലഹബാദ് കോടതി
Saturday, September 2, 2023 2:27 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: ലിവിംഗ് ടുഗതര്‍ രീതിയിലുള്ള ജീവിതം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിവാഹം എന്ന സമ്പ്രദായത്തെ തകര്‍ക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. യുപിയിലെ സഹരണ്‍പൂര്‍ സ്വദേശിയായ അദ്‌നാന്‍ എന്ന യുവാവ് തന്‍റെ ലിവ് ഇന്‍ പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ച കേസിന്‍റെ വാദത്തിനിടെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കേസില്‍ അദ്‌നാന് കോടതി ജാമ്യം നല്‍കിയിരുന്നു. 19കാരിയായ യുവതിയ്ക്ക് അദ്‌നാന്‍ എന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും, ഗര്‍ഭിണിയായപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

വിവാഹ സമ്പ്രദായത്തില്‍ ലഭിക്കുന്ന സുരക്ഷിതത്വം, സാമൂഹികമായ സ്വീകാര്യത, ബന്ധത്തിലെ സ്ഥിരത എന്നിവയൊന്നും ലിവ് ഇന്‍ ബന്ധത്തില്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. ഓരോ കാലയളവില്‍ പങ്കാളികളെ മാറ്റിയെടുക്കുന്നത് സുസ്ഥിരവും ആരോഗ്യപരവുമായ ഒരു സമൂഹത്തിന്‍റെ ലക്ഷണമായി കാണാന്‍ സാധിക്കില്ലെന്നും ജസ്റ്റീസ് സിദ്ധാര്‍ഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഓര്‍മിപ്പിച്ചു.


മധ്യവര്‍ഗത്തിനിടയില്‍ നിലനില്‍ക്കുന്ന "ബന്ധങ്ങളിലെ ധാര്‍മികത' ഇന്ത്യയില്‍ ലംഘിക്കപ്പെട്ടുകൂടാ. ഇന്ത്യയില്‍ വിവാഹ സമ്പ്രദായം കാലഹരണപ്പെട്ടാല്‍ മാത്രമേ ലിവ് ഇന്‍ ബന്ധങ്ങളെ സാധാരണ രീതിയായി കാണാന്‍ സാധിക്കൂവെന്നും, വികസിത രാജ്യങ്ങളില്‍ പോലും വിവാഹ സമ്പ്രദായത്തെ സംരക്ഷിച്ചു നിറുത്തുന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവാഹ ജീവിതത്തില്‍ പങ്കാളിയെ വഞ്ചിക്കുന്നതും ലിവ് ഇന്‍ ബന്ധത്തിലേക്ക് നീങ്ങുന്നതുമൊക്കെ പുരോമഗമന ചിന്താഗതിയുള്ള സമൂഹത്തിന്‍റെ ലക്ഷണങ്ങളായി ദുര്‍വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ദീര്‍ഘകാലയളവില്‍ ഇതുണ്ടാക്കുന്ന പരിണിത ഫലങ്ങള്‍ മനസിലാക്കാതെ യുവാക്കള്‍ ഇത്തരം ബന്ധങ്ങളിൽ ആകൃഷ്ടരായേക്കുമെന്ന ആശങ്കയും കോടതി പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<