ചണ്ഡിഗഢ്: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 22കാരന് വധശിക്ഷ. പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹരിയാനയിലെ കോടതി വിധിച്ചു.

ജസ്റ്റീസ് ഗഗന്‍ദീപ് കൗര്‍ സിംഗ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ക്കായി രൂപീകരിച്ച അതിവേഗ കോടതിയുടേതാണ് വിധി. പ്രതി ഒരു തരത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ലെന്നും ഇയാള്‍ ചെയ്ത ക്രൂരത കണക്കിലെടുത്താല്‍ പ്രതിക്ക് മാറ്റമണ്ടാകുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ഹരിയാനയിലെ കൈതലിലുള്ള ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും സമീപത്തെ വനമേഖലയില്‍ വച്ച് തീകൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

പകുതി കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദ്ദേഹം ലഭിച്ചത്. ഇയാള്‍ പെണ്‍കുട്ടിക്കൊപ്പം പോകുന്നത് സിസിടിവിയില്‍ പതിഞ്ഞത് അന്വേഷണത്തിൽ നിര്‍ണായക തെളിവാകുകയായിരുന്നു.