ഗാസയില്‍ വെടിനിര്‍ത്തല്‍ വേണം, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമെന്നും ചൈന
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണം, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമെന്നും ചൈന
Monday, January 15, 2024 12:12 AM IST
വെബ് ഡെസ്ക്
കെയ്‌റോ: യുദ്ധം ആരംഭിച്ച് നൂറ് ദിനങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ചൈന. കെയ്‌റോയില്‍ വച്ച് ഈജിപ്റ്റ് വിദേശകാര്യമന്ത്രി സാമിഹ് ശൗക്രിയോടൊപ്പം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വതന്ത്ര പരിമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുദ്ധം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.

വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്നും ചെകുത്താന്മാരുടെ അച്ചുതണ്ടിന് മാത്രമല്ല ലോകത്താര്‍ക്കും തങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം നൂറാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിച്ചപ്പോഴാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര കോടതിയില്‍ വംശഹത്യ ആരോപിച്ച് പരാതി നല്‍കിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു.


ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍ കുട്ടികളാണെന്നും ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.
ഇതുവരെ ഗാസയില്‍ 23,845 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അറുപതിനായിരത്തിലധികം പേര്‍ക്കാണ് യുദ്ധത്തില്‍ പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ജനങ്ങളാണ്. അവശ്യസാധനങ്ങള്‍ ലഭിക്കാതായതോടെ ഇവിടെ പട്ടിണിയും പകര്‍ച്ചവ്യാധിയും മൂലം ജനങ്ങള്‍ ദുരിതത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<