ഗെയിം സോണിലെ തീപിടിത്തം; ഉടമകളിൽ ഒരാളും കൊല്ലപ്പെട്ടു
Tuesday, May 28, 2024 11:14 PM IST
അഹമ്മദാബാദ്: രാജ്കോട്ടെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ ഉടമകളിൽ ഒരാളും മരിച്ചു. ടിആർപി ഗെയിംസോണിന്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരൺ ആണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടത്.
സംഭവസമയം ഹിരൺ സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ കാറും അപകട സ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തി. തീപിടിത്തമുണ്ടായപ്പോൾ തന്റെ സഹോദരൻ ഗെയിമിംഗ് സോണിൽ ഉണ്ടായിരുന്നെന്ന് ഹിരണിന്റെ സഹോദരൻ ജിതേന്ദ്രയാണ് പരാതി നൽകിയത്.
തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് ഹിരൺ സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഡിഎൻഎ പരിശോധന നടത്തിയാണ് പോലീസ് മരിച്ചവരെ കണ്ടെത്തിയത്.
റേസ്വേ എന്റർപ്രൈസസിന്റെ പങ്കാളിയായ പ്രകാശിന് ഗെയിമിംഗ് സോണിൽ 60 ശതമാനം ഉടമസ്ഥതയുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഗുജറാത്ത് പോലീസ് അദ്ദേഹത്തെ പ്രതിയാക്കിയിരുന്നു.
ധവൽ എന്റർപ്രൈസസിന്റെ ഉടമ ധവൽ തക്കർ, റേസ്വേ എന്റർപ്രൈസസിന്റെ പങ്കാളികളായ അശോക്സിൻ ജഡേജ, കിരിത്സിൻ ജഡേജ, പ്രകാശ് ഹിരൺ, യുവരാജ്സിംഗ് സോളങ്കി, രാഹുൽ റാത്തോഡ് എന്നിവരാണ് കേസിലെ പ്രതികൾ.
കേസിലെ പ്രധാന പ്രതിയായ തക്കർ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. രാജസ്ഥാനിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് ഇയാൾ അറസ്റ്റിലായത്. യുവരാജ് സിംഗ് സോളങ്കി, നിതിൻ ജെയിൻ, രാഹുൽ റാത്തോഡ് എന്നിവരെ രണ്ടാഴ്ചത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഗെയിം സോണിൽ മേയ് 25 നുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 27 പേരാണ് കൊല്ലപ്പെട്ടത്.