മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; എയിംസ് അടക്കമുളള പ്രതീക്ഷയില്‍ കേരളം
Tuesday, July 23, 2024 10:04 AM IST
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനത്തിന്റെ ആവശ്യമാണ്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതിലും ആകാംക്ഷയുണ്ട്.
എൻഡിഎ സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യം ഉറ്റുനോക്കുന്നു. രാവിലെ 11നാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുക. നിര്‍മലയുടെ ഏഴാം ബജറ്റവതരണമാണിത്.
വിലക്കയറ്റവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി നരേന്രദ മോദി നേരത്തെ പറഞ്ഞിരുന്നു.
സാമ്പത്തിക സര്‍വേ കഴിഞ്ഞദിവസം നിര്‍മല ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്ര അവലോകനം ആണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യവകുപ്പിലെ സാമ്പത്തിക വിഭാഗം തയാറാക്കുന്നതാണിത്.