തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 880 രൂപ, 70,000 രൂപയ്ക്കരികെ
Friday, May 16, 2025 11:24 AM IST
കൊച്ചി: കനത്ത ഇടിവിനു പിന്നാലെ തിരിച്ചുകയറി സ്വർണവില. പവന് ഒറ്റയടിക്ക് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 69,760 രൂപയിലും ഗ്രാമിന് 8,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ വർധിച്ച് 7,150 രൂപയിലെത്തി.
വ്യാഴാഴ്ച ഒറ്റയടിക്ക് 1,560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000 രൂപയില്‍ താഴെയെത്തിയത്. രണ്ടുദിവസം കൊണ്ട് പവന് 2,280 രൂപ ഇടിഞ്ഞ ശേഷം ബുധനാഴ്ച 320 രൂപ വർധിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച ഇടിഞ്ഞ ശേഷം ഇന്ന് തിരിച്ചുകയറുകയായിരുന്നു.
ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. തുടർന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞ രാജ്യാന്തര സ്വർണവില, ഇന്ന് 3,251 ഡോളറിലേക്കുവരെ തിരിച്ചുകയറി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,210 ഡോളറിലാണ്.