കലിതുള്ളി കാലവർഷം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി, വ്യാപക നാശനഷ്ടങ്ങൾ
Saturday, May 31, 2025 11:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴക്കെടുതിയില്‍ 10 പേര് വിവിധ സംഭവങ്ങളിലായി മരണപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നഗര ഗ്രാമ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 150 ല്‍പരം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2000ല്‍പരം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണത് റോഡ് ഗതാഗതത്തെയും ട്രെയിന്‍ സര്‍വീസിനെയും സാരമായി ബാധിച്ചു. ട്രെയിന്‍ ഗതാഗതം താറുമാറാകുകയും പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നു.
തിരുവനന്തപുരത്ത് ശക്തമായ കാറ്റിൽ മരം വീണ് മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. പേരൂർക്കട എസ്എപി ക്യാമ്പിലെ ഒരു ട്രെയിനിക്കും ഹവിൽദാർ, എസ്ഐ എന്നിവർക്കാണ് പരിക്ക് പറ്റിയത്. മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി.
തീരപ്രദേശങ്ങളിൽ കടല്‍ക്ഷോഭം രൂക്ഷമാണ്. വെള്ളിയാഴ്ച വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് രണ്ട് വള്ളങ്ങളിലായി പോയ ഒമ്പതു തൊഴിലാളികൾക്കായി കോസ്റ്റ്ഗാര്‍ഡും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നുണ്ട്.
കൊച്ചിയിൽ മഴയത്ത് ജൽജീവൻ മിഷനു വേണ്ടിയെടുത്ത കുഴിയിൽ കാർ വീണു. കൊച്ചി പനമ്പിള്ളി നഗറിൽനിന്ന് തേവരയ്ക്ക് പോകുന്ന വഴിയിൽ കോയിത്തറ റോഡിലാണ് കാർ വീണത്. ആർക്കും പരുക്കില്ല.
കോട്ടയം ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടമാണുണ്ടായത്. കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്ന് ജില്ലയില്‍ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
മണിമല, മീനച്ചില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ്. പമ്പ, അഴുത നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മലങ്കര അണക്കെട്ട് തുറന്നതോടെ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പു കൂടി വൈക്കം, തലയോലപ്പറമ്പ് മേഖല പ്രളയഭീഷണിയിലാണ്.
കോട്ടയം-കുമരകം റോഡില്‍ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. പടിഞ്ഞാറന്‍ പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ വടയാര്‍ തോട് ഉദയനാപുരം പഞ്ചായത്തില്‍ മൂത്താകോണില് ഭാഗത്തു കരകവിഞ്ഞു. എസി റോഡിന്റെ വശത്ത് എസി കനാലില്‍നിന്നു വെള്ളം ഉയര്‍ന്നു പൂവം ഭാഗത്തെ വീടുകള്‍ക്കുസമീപം വെള്ളക്കെട്ടായി. തീക്കോയി, പൂഞ്ഞാര്‍, തലനാട്, മൂന്നിലവ്, കൂട്ടിക്കല്‍, ഇളംകാട്, വല്യേന്ത, കൊക്കയാര്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്നു.
കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും കുമരകത്തും പ്രളയദുരിതത്തില്‍ ജനം വലയുന്നു. അയ്മനം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി.
ആലപ്പുഴ ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്.
ഹരിപ്പാട് ആറാട്ടുപുഴ തീരത്ത് വെളളിയാഴ്ചയും കടലേറ്റമുണ്ടായി. തെക്കൻ മേഖലകളിൽ നേരിയ ശമനമുണ്ടായെങ്കിലും വടക്കൻ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായി അനുഭവപ്പെട്ടു. തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ജനവാസമേഖലകളിലേക്ക് ഒഴുകിക്കയറി.