കോവിഡ് കേസുകൾ ഉയരുന്നു; സാഹചര്യം വിലയിരുത്തി കേന്ദ്രം, മരുന്നുകളും ഓക്സിജനും കിടക്കകളും സജ്ജമാക്കണം
Monday, June 2, 2025 9:34 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,400 കോവിഡ് കേസുകള്‍. കേരളത്തില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്.
മേയ് 19നു ശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 സംസ്ഥാനങ്ങളിൽ സജീവ് കേസുകളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ധന മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിച്ചു.
ഇന്ത്യയിൽ വ്യാപിക്കുന്ന അണുബാധയുടെ തീവ്രത കുറവാണെങ്കിലും നിലവിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും കൂടുതൽ രോഗികളും വീട്ടിൽതന്നെ പരിചരണത്തിലാണ്. അതിനാൽ ആശങ്കയ്ക്കു വകയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
കോവിഡ് പകർച്ചവ്യാധി പടർന്നുപിടിച്ച കാലത്തെ അപേക്ഷിച്ച് ഇത്തവണ രോഗവ്യാപനവും അണുബാധയുടെ തീവ്രതയും താരതമ്യേന കുറവാണെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോവിഡ് കേസുകളെല്ലാം ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി) വഴി നിരീക്ഷിച്ചു വരികയാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ജാഗ്രത മാത്രം മതിയെന്നും സാധാരണ എടുക്കുന്ന മുൻകരുതലുകൾ പാലിക്കാനും ബഹൽ മുന്നറിയിപ്പ് നൽകി.