പത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി ഓഫീസിലെത്തി പ്രതികള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് കണ്ടെത്തൽ
Wednesday, June 4, 2025 11:20 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയില്‍ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. പതിനേഴുകാരിയെ ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ.
ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയായ കുട്ടിയുടെ ബന്ധുവും ചേർന്ന് സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിൽ നേരിട്ടുപോയി ഒത്തുതീർപ്പിന് ശ്രമിച്ചു. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ സിഡബ്ല്യുസിക്ക് ഒടുവിൽ പോലീസിന് റിപ്പോർട്ട് കൈമാറേണ്ടി വന്നെന്നാണ് കണ്ടെത്തൽ.
കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സിഡബ്ല്യുസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികൾക്ക് ഗുണമായെന്നും ഉത്തരവിലുണ്ട്.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന് പതിനേഴുകാരിയായ ഇവരുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.