"ആഭ്യന്തരവും വനംവകുപ്പും വേണം, സതീശനെ മാറ്റണം': പത്രിക പിൻവലിക്കാൻ ഉപാധികളുമായി അൻവർ
Thursday, June 5, 2025 1:05 PM IST
നിലമ്പുര്‍: ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികള്‍ വച്ച് പി.വി. അന്‍വര്‍. ആഭ്യന്തരവകുപ്പും വനംവകുപ്പും തരാന്‍ തയാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കില്‍ 2026ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി താൻ ഉണ്ടാകുമെന്ന് അൻവർ മാധ്യമങ്ങളോടു പറഞ്ഞു.
അല്ലെങ്കില്‍, വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍ മതിയെന്നുമാണ് പി.വി. അന്‍വറിന്റെ ഉപാധി. വി.ഡി. സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് താന്‍ അതിലേക്ക് വരില്ലെന്നും ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ താനില്ലെന്നും അൻവർ പറഞ്ഞു.
വനം, ആഭ്യന്തര വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. പോലീസിലെ ആർഎസ്എസ് വത്കരണം ഇല്ലാതാക്കണമെങ്കിൽ ആഭ്യന്തര വകുപ്പ് തനിക്ക് നല്‍കണം. കൂടാതെ ഐഎഫ്എസ് ഉദ്യോഗസ്ഥർ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാൻ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. ഈ രീതിയിൽ പോയാൽ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാൻ വനംവകുപ്പ് തനിക്ക് നല്‍കണമെന്നും അൻവർ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് തന്റെയും പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആവശ്യമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണം. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.