ഗൃഹപ്രവേശം നടക്കേണ്ട വീട്ടിലേക്ക് ചേതനയറ്റ് രഞ്ജിത എത്തുന്നു; മൃതദേഹം തിരിച്ചറിഞ്ഞു
Monday, June 23, 2025 3:19 PM IST
പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ചൊവ്വാഴ്ച പത്തനംതിട്ട പുല്ലാട്ടെ വീട്ടിലെത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡിഎന്‍എസാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിനെ അഹമ്മദാബാദിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ശനിയാഴ്ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് കൊണ്ടുപോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിൽ തുടരുകയാണ്.
ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട പുതിയ വീട്ടിലേക്ക് ചൊവ്വാഴ്ച എത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാണ്. ചൊവ്വാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകുന്നേരത്തോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ കുടുംബാംഗവും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ജി. നായർ (38) നാട്ടില്‍ വന്ന് തിരികെ മടങ്ങവേയാണ് ദുരന്തം സംഭവിച്ചത്. നെടുന്പാശേരിയിലെത്തി അവിടെനിന്ന് ചെന്നൈ വഴിയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേക്ക് ജോലിക്കായി പോയത്. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ ഇന്ദുചൂഡൻ പുല്ലാട് എസ്വി ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇന്ദിത ഇരവിപേരൂർ ഒഇഎം സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.