സമാധാനത്തിലേക്ക് മടങ്ങണമെന്ന് മോദി
സനു സിറിയക്
Monday, June 23, 2025 5:20 AM IST
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പത്ത് ദിവസം പിന്നിടുന്പോൾ നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നിലവിലെ സ്ഥിതി ലഘൂകരിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തണമെന്ന് മോദി ആവശ്യപ്പെട്ടത്. പശ്ചിമേഷ്യയിൽ തുടരുന്ന സാഹചര്യത്തെക്കുറിച്ച് ഇറാൻ പ്രസിഡന്റുമായി വിശദമായി ചർച്ച ചെയ്തു. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്ക അറിയിച്ചതായും ഫോണ്‍ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
45 മിനിറ്റ് നീണ്ടുനിന്ന സംഭാഷണമാണ് ഇരുവരും തമ്മിൽ നടന്നത്. അമേരിക്ക ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരേ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇറാൻ പ്രസിഡന്റാണ് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലെ സാഹചര്യം അദ്ദേഹം മോദിയെ അറിയിച്ചു.
പ്രാദേശിക സമാധാനം, സുരക്ഷാ, സ്ഥിരത തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ ഇറാന്റെ സുഹൃത്തും പങ്കാളിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടിൽ നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യക്ക് മികച്ച ബന്ധമാണ് ഇറാനും ഇസ്രയേലുമായി നിലവിലുള്ളത്. എന്നാൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കത്തിലയ്ക്ക് ഇന്ത്യ ഇതുവരെയും ചുവട് വച്ചിട്ടില്ല. സംഘർഷം കൂടിവരികയാണെങ്കിൽ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 1.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യ ഇറാനിലേക്ക് നടത്തുന്നുണ്ട്. ഉയർന്ന തോതിലുള്ള ഇറക്കുമതിയും ഇറാനിൽനിന്ന് ഇന്ത്യയിലേക്കുണ്ട്.
ഇസ്രയേലിലേക്ക് 2.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുള്ളപ്പോൾ 1.6 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ഇവിടെ നിന്നുള്ളത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യയുടെ ചരക്ക് നീക്കത്തിന്റെ ഭൂരിഭാഗവും ഹൂതികളുടെ സ്വാധീനമുള്ള ചെങ്കടലിലൂടെയാണ്. അതിനാൽ സംഘർഷം ഇതേ രീതിയിൽ തുടർന്നാൽ ചരക്ക് നീക്കത്തിൽ ഇന്ത്യ കാര്യമായ പ്രതിസന്ധി നേരിടും.