ഇറാനിൽനിന്നുള്ള വിദ്യാർഥികളുടെ ആദ്യസംഘമെത്തി
Friday, June 20, 2025 1:59 AM IST
ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാഥികളുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി.
കേന്ദ്രസർക്കാരിന്റെ ‘ഓപ്പറേഷൻ സിന്ധു’ ദൗത്യത്തിന്റെ ഭാഗമായി ഇറാനിൽനിന്ന് അർമേനിയൻ തലസ്ഥാനമായ യെരാവനിലേക്കു മാറ്റിയ വിദ്യാർഥികളാണ് ഇന്നലെ പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്. വിദ്യാർഥികളിൽ 90 പേരും ജമ്മുകാഷ്മീരിൽനിന്നുള്ളവരാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും സുരക്ഷിതരായി നാട്ടിൽ എത്തിച്ചതിന് നന്ദിയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. ഇറാനിൽ നിരവധി ഇന്ത്യൻ വിദ്യാർഥികൾ ഇനിയും കുടുങ്ങിക്കിടപ്പുണ്ട്. അവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ എത്രയും വേഗം പൂർത്തിയാക്കണമെന്നും നാട്ടിലെത്തിയ വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇറാനിലെ വ്യോമപാതകൾ അടച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാരെ എത്തിച്ച് അവിടെനിന്നാണ് ഡൽഹിയിലേക്കു കൊണ്ടുവരുന്നത്.
ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുള്ള 12 മലയാളി വിദ്യാർഥികളടങ്ങുന്ന മറ്റൊരു സംഘത്തെ വരുംദിവസങ്ങളിൽ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.