ഇന്ത്യ-പാക് സംഘർഷം; അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മിസ്രി
Thursday, June 19, 2025 3:02 AM IST
സനു സിറിയക്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം പരിഹരിക്കാൻ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
സംഘർഷം ഇല്ലാതാക്കുന്നതിന് ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഇനി അത് അംഗീകരിക്കുകയുമില്ല. ഈ വിഷയത്തിൽ ഇന്ത്യയിൽ പൂർണമായ രാഷ്ട്രീയ സമവായമുണ്ടെന്ന് മോദി അറിയിച്ചതായും മിസ്രി മാധ്യമങ്ങളോടു വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കുന്നതിന് ഒരു ഘട്ടത്തിലും ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെക്കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ ട്രംപും മോദിയും പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും പദ്ധതിയുണ്ടായിരുന്നു.
എന്നാൽ, ഉച്ചകോടി അവസാനിക്കുന്നതിനുമുന്പേ ട്രംപ് അമേരിക്കയിലേക്കു മടങ്ങിയതോടെ കൂടിക്കാഴ്ച നടന്നില്ല. തുടർന്ന് ഇരുവരും ഫോണിലൂടെയാണ് ഇക്കാര്യം സംസാരിച്ചതെന്ന് മിസ്രി അറിയിച്ചു. 35 മിനിറ്റോളം നീണ്ട ഫോണ്സംഭാഷണത്തിൽ, ഇന്ത്യ ഒരിക്കലും മൂന്നാംകക്ഷി ഇടപെടൽ സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അത്തരമൊരു ഇടപെടൽ അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയതായാണു മിസ്രി അറിയിച്ചത്.
പഹൽഗാം ആക്രമണത്തിനുശേഷം ട്രംപ് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. അതിനുശേഷം നടന്ന ആദ്യ സംഭാഷണമാണിതെന്നും "ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മോദി ട്രംപിനോടു വിശദീകരിച്ചതായും മിസ്രി വ്യക്തമാക്കി. ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനു ശക്തമായ മറുപടി ഇന്ത്യ നൽകിയതായി മോദി ട്രംപിനെ അറിയിച്ചു.
സംഘർഷത്തിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രിയെ വിളിച്ച് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ വലിയ ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പു നൽകി. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ തിരിച്ചടി ശക്തമാക്കുമെന്ന് മോദി അറിയിച്ചു.
തുടർന്ന് പാക്കിസ്ഥാന്റെ അഭ്യർഥന മാനിച്ചാണു വെടിനിർത്തലിന് ഇന്ത്യ തയാറായത്. ഒരു ഘട്ടത്തിലും അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിനായി ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ട്രംപിനെ മോദി അറിയിച്ചു.
പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ ട്രംപ് കൃത്യമായി മനസിലാക്കുകയും ഭീകരതയ് ക്കെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിക്കുകയും ചെയ്തതായി മിസ്രി അറിയിച്ചു.