വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
Sunday, June 15, 2025 1:49 AM IST
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 36-ാം സെക്കന്‍ഡില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം.
എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അവസാനസന്ദേശം എത്തുന്നത് അപകടം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 നാണെന്നും മന്ത്രാലയം സെക്രട്ടറി എസ്.കെ. സിന്‍ഹ പറഞ്ഞു.
20 മിനിറ്റിനുശേഷം, ഉച്ചകഴിഞ്ഞു രണ്ടോടെയാണ് അപകടവിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്. 650 അടിക്കു മുകളിലേക്കു പറക്കാന്‍ കഴിയാതെ വന്നതോടെ പൈലറ്റ് അപായസന്ദേശം അയച്ചു.
“മെയ്ദേ, മെയ്ദേ” എന്നായിരുന്നു ക്യാപ്റ്റന്‍ സുമിത് അഗര്‍വാളിന്റെയും സംഘത്തിന്റെയും അവസാന വാക്കുകള്‍. അപകടസ്ഥലത്ത് ഉണ്ടായിരുന്നവരടക്കം 274 പേരുടെ മരണം സ്ഥിരീകരിച്ചു. 15 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ വ്യോമദുരന്തമാണിത്.
2010ല്‍ മംഗളൂരു വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് താഴേക്കു പതിച്ച് 158 പേരാണു മരിച്ചതെന്നു വ്യോമയാനമന്ത്രാലയം സെക്രട്ടറി പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ഉച്ചയ്ക്ക് 1.39 നാണു വിമാനം പറന്നുയര്‍ന്നത്. 650 അടി ഉയരത്തിലെത്തിയശേഷം അപകടത്തില്‍പ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള മേധാനിനഗറിലാണു തകര്‍ന്നുവീണത്.
രണ്ട് എന്‍ജിനുകളും പരാജയപ്പെട്ടതോ പക്ഷി ഇടിച്ചതോ ആകാം അപകടകാരണമെന്നാണ് ഇതുവരെ ലഭ്യമായ ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തകര്‍ന്നുവീണ സ്ഥലത്തുനിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി നൂറിലധികം തൊഴിലാളികളും 40 എന്‍ജിനിയര്‍മാരുമാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആശ്രിതർക്ക് 1.25 കോടി
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് ഇടക്കാല ധനസഹായമായി 25 ലക്ഷം രൂപ വീതം നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടാറ്റാ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയ്ക്കു പുറമേയാണിതെന്നു സമൂഹമാധ്യമത്തിലൂടെ എയർ ഇന്ത്യ വ്യക്തമാക്കി.