ആഭ്യന്തര സെക്രട്ടറി തലവനായ ഉന്നതതല സമിതി അന്വേഷിക്കും
Sunday, June 15, 2025 1:49 AM IST
സീനോ സാജു
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും. ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയുന്നതിനുള്ള സമഗ്രമായ മാർഗനിർദേശങ്ങളും സമിതി നിർദേശിക്കും.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നതതല സമിതിയുടേത് സ്വതന്ത്രാന്വേഷണമായിരിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച നടക്കും.
ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റിലെ ശബ്ദ റിക്കാർഡറുകൾ, വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ രേഖകൾ, എയർ ട്രാഫിക് കണ്ട്രോളിന്റെ (എടിസി) ലോഗുകൾ, സാക്ഷിമൊഴികൾ എന്നിങ്ങനെയുള്ള എല്ലാ രേഖകളും ഉന്നതതലസമിതിക്ക് അന്വേഷണത്തിനായി ലഭ്യമാകും.
അപകടമുണ്ടായ സ്ഥലത്തു സമിതി നേരിട്ട് അന്വേഷണം നടത്തുകയും ജീവനക്കാരുടെയും എയർ ട്രാഫിക് കണ്ട്രോളർമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങളെടുക്കുകയും ചെയ്യും. വിദേശികളോ വിദേശ വിമാനനിർമാതാക്കളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രാജ്യാന്തര ഏജൻസികളുമായി സഹകരിക്കാനും സമിതിക്ക് അധികാരമുണ്ട്.
ഇത്തരം അപകടങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖകളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) വിശകലനം ചെയ്തു സമിതി നിർദേശങ്ങൾ സമർപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
രാജ്യത്തുണ്ടാകുന്ന വിമാനാപകടങ്ങളും അനുബന്ധ സാഹചര്യങ്ങളും അന്വേഷിക്കുന്നത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ പ്രത്യേക വിഭാഗമായ എഎഐബി ആയതിനാൽ ഇത്തരം അപകടങ്ങളെ നേരിടുന്നതിനും തടയുന്നതിനുമായുള്ള എസ്ഒപി രൂപീകരിക്കുന്നതിലായിരിക്കും സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക. വിമാനാപകടങ്ങൾ തടയുന്നതിൽ രാജ്യാന്തരതലത്തിൽ സ്വീകരിച്ചിട്ടുള്ള മികച്ച നടപടിക്രമങ്ങൾ സമിതി നിർദേശിക്കുന്ന എസ്ഒപികളിൽ ഉൾപ്പെടുത്തും.
അപകടത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി യന്ത്രത്തകരാർ, മാനുഷിക പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങൾ, നിയമനിയന്ത്രണലംഘനങ്ങൾ, മറ്റു കാരണങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്യും. രക്ഷാപ്രവർത്തനം, അവയുടെ ഏകോപനം എന്നിങ്ങനെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ദുരന്തപ്രതികരണവും സമിതിയുടെ വിലയിരുത്തലിനു വിധേയമാകും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അധ്യക്ഷനായിട്ടുള്ള സമിതിയിൽ വ്യോമയാന മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണൽ അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി, ഗുജറാത്തിലെ സംസ്ഥാന ദുരന്ത പ്രതികരണ അഥോറിറ്റിയുടെ പ്രതിനിധി, അഹമ്മദാബാദ് പോലീസ് കമ്മീഷണർ, വ്യോമസേനയുടെ സുരക്ഷാ പരിശോധനാ വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ, വ്യോമയാന സുരക്ഷാ ബ്യൂറോയുടെ (ബിസിഎഎസ്) ഡയറക്ടർ ജനറൽ, വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) ഡയറക്ടർ ജനറൽ, ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ, കേന്ദ്രസർക്കാരിന്റെ ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.
ഇവരെക്കൂടാതെ വ്യോമയാനരംഗത്തെ വിദഗ്ധർ, അന്വേഷണ ഉദ്യോഗസ്ഥർ, നിയമോപദേശകർ എന്നിവർക്കും സമിതിയുടെ അംഗീകാരപ്രകാരം അംഗങ്ങളാകാമെന്ന് ഉന്നതതല സമിതി രൂപീകരിച്ചുകൊണ്ടുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.