ആരോപണങ്ങളൊഴിയാതെ ബോയിംഗ്
Saturday, June 14, 2025 2:33 AM IST
സനു സിറിയക്
ഏറ്റവും സുരക്ഷിത യാത്രാമാർഗമെന്നാണു വ്യോമഗതാഗതം അറിയപ്പെടുന്നത്. എന്നാൽ, വിമാനങ്ങളുടെ നിർമാണം മുതൽ എല്ലാഘട്ടത്തിലും അതിസൂക്ഷ്മത പാലിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നതിൽ സംശയമില്ല.
കാരണം വ്യക്തമല്ലെങ്കിലും അത്തരമൊരു ദുരന്തത്തിലേക്കാണ് വ്യാഴാഴ്ച അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം കാബിൻ ക്രൂ ഉൾപ്പെടെ 242 യാത്രക്കാരുമായി പതിച്ചത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടുവെന്നത് വിമാനദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.
അമേരിക്ക ആസ്ഥാനമായുള്ള അന്താരാഷ്ട്ര വിമാനനിർമാണക്കന്പനിയായ ബോയിംഗാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ 787 വിഭാഗത്തിൽപ്പെട്ട ഐഎ 171 എന്ന വിമാനത്തിന്റെ നിർമാതാക്കൾ. അഹമ്മദാബാദിൽ തകർന്ന വിമാനമുൾപ്പെടെ ഈ വിഭാഗത്തിൽപ്പെട്ട 33 വിമാനങ്ങൾ എയർ ഇന്ത്യയുടെ പക്കലുണ്ട്.
ഇതിൽ ആറെണ്ണം എയർ ഇന്ത്യയുടെ ഭാഗമാകുന്നതിനുമുന്പ് ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തമുള്ള വിസ്താര എയർലൈൻസ് വാങ്ങിയതാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിസ്താര, എയർ ഇന്ത്യയുമായി ലയിച്ചത്. നിർമാണത്തിലെ പിഴവുകളും സാങ്കേതിക തകരാറുകളുമുണ്ടെന്ന ആരോപണങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിനു മുന്പാണ് മറ്റൊരു ബോയിംഗ് വിമാനംകൂടി അപകടത്തിൽപ്പെടുന്നത്.
ആദ്യ ആരോപണം ഉന്നയിച്ചതു ബോയിംഗ് എൻജിനിയർ
ബോയിംഗ് 787 ഡ്രീംലൈനർ ജെറ്റുകളുടെ നിർമാണത്തിൽ പിഴവുകൾ ആദ്യമായി ഉന്നയിച്ചു രംഗത്തുവന്നത് ബോയിംഗിന്റെ മുൻ ഗുണനിലവാര നിയന്ത്രണ എൻജിനിയറും വിസിൽ ബ്ലോവറുമായ സാം സാലെഹ്പുറാണ്. 2024 ജനുവരിയിൽ അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് (എഫ്എഎ) അദ്ദേഹം പരാതി നൽകി.
വിമാനത്തിന്റെ ബോഡി ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതിൽ സാങ്കേതിക പിഴവുകൾ സംഭവിച്ചുവെന്നും 1,000ത്തിലധികം വൈഡ്ബോഡി ജെറ്റുകളെ ഈ പിഴവ് ബാധിക്കുമെന്നും കാലപ്പഴക്കം ചെല്ലുംതോറും അപകടസാധ്യത വർധിക്കുമെന്നുമാണ് സാം ഉന്നയിച്ച ആരോപണം.
ഇദ്ദേഹത്തിനു പുറമെ കന്പനിയിലെ മുൻ ഗുണനിലവാര നിയന്ത്രണ എൻജിനിയറായിരുന്ന ജോണ് ബാർനെറ്റും വിമാനശ്രേണിയിലെ നിർമാണപിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ബോയിംഗ് കന്പനി നിഷേധിച്ചു.
2021ൽ സമാനമായ പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിമാനക്കന്പനികൾക്ക് എയർ ക്രാഫ്റ്റുകൾ നൽകുന്ന നടപടി താത്കാലികമായി നിർത്തിവച്ചിരുന്നു. 2024 ജനുവരിയിൽ പറക്കലിനിടെ 737 മാക്സ് ശ്രേണിയിൽപ്പെട്ട വിമാനത്തിന്റെ ഡോർ പ്ലഗ് വേർപെട്ട സംഭവത്തിനുശേഷം നിരവധി വിസിൽ ബ്ലോവർമാരാണു ബോയിംഗിനെതിരേ രംഗത്തെത്തിയത്.
എയർ ഇന്ത്യയുടെ 787 നേരിട്ടത് 32 വലിയ തകരാറുകൾ
ബോയിംഗ് 787 ഡ്രീംലൈനർ വിമാനം എയർ ഇന്ത്യയുടെ ഭാഗമായതിനുശേഷം നേരിട്ടത് 136 ചെറിയ തകരാറുകളും എൻജിൻ ഓഫായത് അടക്കമുള്ള 32 വലിയ സാങ്കേതിക പിഴവുകളുമാണ്. ഫ്ലൈറ്റ് കണ്ട്രോൾ തകരാറുകൾ, ഗിയറുകൾക്കു സംഭവിച്ച സാങ്കേതിക പിഴവ്, കാബിനുള്ളിലെ പുക, ആശയവിനിമയ സംവിധാനത്തിലെ തകരാർ, വിമാനത്തിന്റെ വിൻഡ് ഷീൽഡിലുണ്ടായ തകരാർ, ടയർ പൊട്ടിത്തെറിക്കൽ, ഹൈഡ്രോളിക് ചോർച്ച തുടങ്ങി വലിയ ദുരന്തത്തിലേക്കു നയിക്കാൻ സാധ്യതയുണ്ടായിരുന്ന തകരാറുകളാണ് 2015നും 2024നും ഇടയിൽ എയർ ഇന്ത്യയുടെ 787 വിമാനങ്ങൾക്കു സംഭവിച്ചത്.
ഇത്തരം സാങ്കേതിക തകരാറുകൾ നിമിത്തം പലപ്പോഴും വിമാനം സർവീസ് മുടക്കിയതും പകരം മറ്റു വിമാനങ്ങൾ സർവീസ് നടത്തിയതും എയർ ഇന്ത്യയെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം നേരത്തെ പാർലമെന്റിൽ അറിയിച്ചിരുന്നു.
തുടർന്ന് പത്തു ദിവസത്തേക്ക് എയർ ഇന്ത്യയുടെ എല്ലാ ഡ്രീംലൈനർ വിമാനങ്ങളും നിലത്തിറക്കുകയും ബോയിംഗ് കന്പനിയുടെ നേതൃത്വത്തിൽ നവീകരണങ്ങൾ നടത്തുകയും ചെയ്തു.
ഈ സാങ്കേതികപ്പിഴവുകൾക്കും സാന്പത്തിക പ്രതിസന്ധികൾക്കുമിടയിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായിരുന്ന എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതും കന്പനിയെ മറ്റൊരു തലത്തിലേക്കു നയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതും. എങ്കിലും കാലപ്പഴക്കവും സാങ്കേതികപ്പിഴവുകളും വിമാനത്തെ പിന്തുടർന്നുകൊണ്ടേയിരുന്നു.