ഇന്ത്യൻ വ്യോമാതിർത്തിയിലെ വിമാനദുരന്തങ്ങൾ
Friday, June 13, 2025 2:06 AM IST
ന്യൂഡൽഹി: ലോകത്തിൽ വളരെ വേഗം വളരുന്ന വ്യോമ മേഖലയിൽ ഒന്നാണ് ഇന്ത്യ. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് വിമാനയാത്ര ഏറ്റവും സുരക്ഷിത ഗതാഗതമാർഗം ആണെങ്കിലും അപകടങ്ങൾ സംഭവിക്കുന്പോൾ അത് രാജ്യാന്തരതലത്തിൽതന്നെ വലിയ ദുരന്തമായി മാറാറുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ നടന്ന വിമാന ദുരന്തങ്ങൾ.
അറബിക്കടൽ വിമാനാപകടം -1978
1978 ജനുവരി ഒന്നിന് ബോയിംഗ് 747 വിഭാഗത്തിൽപ്പെടുന്ന എയർ ഇന്ത്യ വിമാനം എംപറർ അശോക അറബിക്കടലിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 213 പേരും മരിച്ചു. മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്ന ഉടൻ അറബിക്കടലിൽ പതിക്കുകയായിരുന്നു. ഉപകരണങ്ങളുടെ തകരാറും വിമാനത്തിന് ദിശ നഷ്ടപ്പെട്ടതുമാണ് അപകടകാരണം. അപകടത്തത്തുടർന്ന് പൈലറ്റ് പരിശീലനത്തിലും സുരക്ഷാ പരിശോധനയിലും പരിഷ്കാരങ്ങൾ ഏർപ്പെടുത്തി.
അഹമ്മദാബാദ് -1988
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരിൽ 133 പേരും കൊല്ലപ്പെട്ടു. മോശം കാലാവസ്ഥ കാരണം രാവിലെ 6.53നാണ് വിമാനം അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ചിലോഡ കൊട്ടാർപൂർ ഗ്രാമത്തിനടുത്തുള്ള നെൽവയലിൽ വിമാനം തകർന്നുവീഴുകയായിരുന്നു.
ബംഗളൂരു -1990
മുംബൈയിൽനിന്ന് ബംഗളൂരുവിലേക്കു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ റണ്‍വേയിൽനിന്ന് തെന്നിമാറിയതാണ് അപകടം സംഭവിച്ചത്. എയർബസിന്റെ എ 320 വിഭാഗത്തിൽപ്പെട്ട വിമാനമായിരുന്നു പൈലറ്റിന്റെ തെറ്റായ തീരുമാനത്തത്തുടർന്ന് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 146 യാത്രക്കാരിൽ 92 പേർ മരിച്ചു. ബംഗളൂരു വിമാനാപകടത്തിനു പിന്നാലെ പുതിയ വിമാന മോഡലുകൾക്കായുള്ള പൈലറ്റ് യോഗ്യത മാനദണ്ഡങ്ങൾ പുനർ മൂല്യനിർണയം നടത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.
ചർഖി ദാദ്രി -1996
ഇന്ത്യൻ വ്യോമാതിർത്തിയിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് 1996 നവംബർ 12ന് സംഭവിച്ച ഈ അപകടം. സൗദി എയർലൈൻസിന്റെ ബോയിംഗ് 747 വിമാനവും കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇലൂഷിൻ ഇൽ 76 വിമാനവും ഡൽഹിക്കു 100 കിലോമീറ്റർ പടിഞ്ഞാറ് ചർഖി ദാദ്രിക്കു മുകളിൽ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് രണ്ട് വിമാനത്തിലുമായി ഉണ്ടായിരുന്ന 349 യാത്രക്കാരാണ്. ലോകത്തിൽതന്നെ ആകാശത്ത് വിമാനങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണിത്. വ്യോമഗതാഗത നിർദേശങ്ങൾ കൃത്യമായി പാലിക്കാതിരുന്നതാണ് അപകടകാരണം. ആശയവിനിമയ തകരാറും അപകടത്തിലേക്ക് നയിച്ചു.
പാറ്റ്ന -2000
അലയൻസ് വിമാനം ആൾതാമസമുള്ള എസ്റ്റേറ്റിനു മുകളിൽ തകർന്നുവീണായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന 55 യാത്രക്കാരും പ്രദേശവാസികളായ അഞ്ചുപേരും അപകടത്തിൽ മരിച്ചു. 2000 ജൂലൈ 17നായിരുന്നു സംഭവം.
മംഗലാപുരം -2010
2010 മേയ് 22ന് ദുബായിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്പോൾ റണ്‍വേയിൽനിന്നു തെന്നിമാറിയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 166 പേരിൽ 158 പേർ മരിച്ചു. ടേബിൾ ടോപ് റണ്‍വേയിൽ ലാൻഡ് ചെയ്യുന്നതിൽ പൈലറ്റ് എടുത്ത തെറ്റായ തീരുമാനമാണ് അപകടത്തിലേക്കു നയിച്ചത്. റണ്‍വേയിൽനിന്ന് തെന്നിമാറിയ വിമാനം കുന്നിൻചെരുവിലേക്കു പതിക്കുകയായിരുന്നു. ഈ അപകടത്തിനുശേഷമാണ് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ലാൻഡിംഗ് പ്രോട്ടോകോൾ വ്യോമയാന മന്ത്രാലയം അവതരിപ്പിച്ചത്.
കോഴിക്കോട്-2020
കേരളത്തെ ഞെട്ടിച്ച അപകടം. കോവിഡ് 19 പകർച്ചവ്യാധി സമയത്ത് മറ്റു രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 നന്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കാബിൻ ക്രൂ ഉൾപ്പെടെ 190 യാത്രക്കാരുമായി 2020 ഓഗസ്റ്റ് ഏഴിന് ദുബായിൽനിന്നു പുറപ്പെട്ട വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വേ വിട്ട് കുന്നിൻചെരുവിലേക്ക് മറിയുകയായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചു.
ശക്തമായ മഴയത്ത് ടേബിൾ ടോപ് റണ്‍വേയിൽ കാഴ്ച വ്യക്തമല്ലാതിരുന്നിട്ടും വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് എടുത്ത തീരുമാനം അപകടത്തിലേക്കു നയിച്ചു എന്നാണ് കണ്ടെത്തൽ. രണ്ടുതവണ ലാൻഡിംഗ് ശ്രമം നടത്തി പരാജയപ്പെട്ടശേഷം മൂന്നാമതു നടത്തിയ ശ്രമത്തിലാണ് അപകടമുണ്ടായത്.