കുക്കി, മെയ്തെയ് വ്യത്യാസമില്ലാതെ അവര്‍ ഒന്നിച്ചു ജോലി ചെയ്തു; മരണത്തിലും പിരിയാതെ...
Saturday, June 14, 2025 2:33 AM IST
ഇംഫാൽ: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട വിമാനജീവനക്കാരില്‍ രണ്ടുപേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്നിന്നുള്ളവര്.
എയര്‍ ഹോസ്റ്റസുമാരായ നംഗ്തോയ് ശര്‍മ കോങ്ബ്രയ്ലാത്പം (22), ലാനൂംതെം സിംഗ്സണ് (26) എന്നിവരാണു മരിച്ച മണിപ്പുര്‍ സ്വദേശികളായ കാബിന് ക്രൂ അംഗങ്ങള്‍. ഇവരുള്‍പ്പെടെ പത്തു ജീവനക്കാരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
നംഗ്തോയ് ശര്‍മ മെയ്തെയ് വിഭാഗത്തിലും കാംഗ്പോക്പി ജില്ലയില്‍നിന്നുള്ള ലാനൂംതെം സിംഗ്സണ് കുക്കി വിഭാഗത്തിലും പെട്ടവരാണ്. ദുരന്തവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നംഗ്തോയ് ശർമയുടെ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് നംഗ്തോയ് അവസാനമായി വീട്ടുകാരോടു സംസാരിച്ചത്.
നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലാനൂംതെം സിംഗ്ണ്. അച്ഛൻ വർഷങ്ങൾക്കുമുന്‍പ് മരിച്ചുപോയതിനാൽ അമ്മ ഏറെ കഷ്ടപ്പെട്ടാണ് ലാനൂംതെമിനെയും മൂന്നു സഹോദരങ്ങളെയും വളർത്തിയത്.
മൂത്ത സഹോദരനു ജോലിയൊന്നുമില്ല. രോഗബാധിതനുമാണ്. ഇളയ രണ്ടു സഹോദരങ്ങൾ സ്കൂളിൽ പഠിക്കുകയാണ്. നേരത്തെ ഇംഫാലിലെ രാജ്ഭവനടുത്ത് ഓൾഡ് ലാംബുലെനിൽ താമസിച്ചിരുന്ന ഇവരുടെ കുടുംബം വംശീയ കലാപത്തെത്തുടര്‍ന്ന് കാംഗ്പോക്പിയിലേക്കു പലായനം ചെയ്തിരുന്നു.