ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം
Friday, June 13, 2025 2:03 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഇന്ത്യയെ ആശ്വസിപ്പിച്ച് ലോകം. വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത ഹൃദയഭേദകമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. വിമാനത്തിൽ ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കനേഡിയൻ സർക്കാർ വൃത്തങ്ങൾ ഇന്ത്യയിലെ അധികൃതരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭനാകമായ വാർത്തയെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു.
ദുഃഖകരമായ ഈ നിമിഷത്തിൽ ഇന്ത്യക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പം യൂറോപ്പ് ഉണ്ടെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ പറഞ്ഞു.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൊൻ, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ജർമൻ വിദേശകാര്യമന്ത്രി ജൊവാൻ വേഡ്പുൽ തുടങ്ങിയവരും അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഗുജറാത്തിലെ വിമാനദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗാധ ദുഃഖം രേഖപ്പെടുത്തി. സംഭവം ഹൃദയഭേദകമാണെന്നും ദുരന്തത്തിനിരയായവരുടെ ദുഖത്തോടൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും രാഷ്ട്രപതി എക്സിൽ കുറിച്ചു. സംഭവം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനുമപ്പുറം ഹൃദയം തകർക്കുന്നതാണെന്നും പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പ
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണു അഹമ്മദാaബാദിൽ സംഭവിച്ചതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തെങ്കിലും സഹായം ചെയ്തുതരേണ്ടതുണ്ടെങ്കിൽ അതു ചെയ്യാമെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ
അഹമ്മദാബാദ് വിമാനദുരന്തത്തിൽ കടുത്ത ദുഃഖം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷുകാരുണ്ടായിരുന്നു. സംഭവം ഹൃദയഭേദകമാണ്. വിവരങ്ങൾ അപ്പപ്പോൾ തന്നെ ലഭിക്കുന്നുണ്ടെന്ന് സ്റ്റാർമർ അറിയിച്ചു.
വസ്തുതാവിവരങ്ങൾ ലഭിക്കാനും സഹായം ലഭ്യമാക്കാനും ഇന്ത്യയിലെ പ്രാദേശിക അധികൃതരുമായി ബ്രിട്ടീഷ് സർക്കാർ ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി അറിയിച്ചു. ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റ് സേവനങ്ങൾക്കായി 020 7008 5000 എന്ന നന്പരിൽ ബന്ധപ്പെടുക.
മുഖ്യമന്ത്രി പിണറായി വിജയൻ
ഏറെ ഹൃദയഭേദകമാണ് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വിവരം. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
മാർ റാഫേൽ തട്ടിൽ
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ലണ്ടനിലേക്കു പുറപ്പെട്ട വിമാനം തകർന്നുവീണു മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിലും പരിക്കേറ്റവർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങൾ കാര്യക്ഷമത പ്രകടിപ്പിക്കുമെന്ന് മാർ തട്ടിൽ പ്രത്യാശ പ്രകടിപ്പിച്ചു.
സിബിസിഐ
അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നതായും സിബിസിഐ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഐക്യദാർഢ്യം നേരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കുന്നതിനുമായി പ്രാർഥിക്കുവാൻ എല്ലാ കത്തോലിക്കാ വിശ്വാസികളോടും രാജ്യത്തെ സുമനസുകളേയും സിബിസിഐ ആഹ്വാനം ചെയ്തു.