അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണത്തിന് എൻഐഎയും എഎഐബിയും
Saturday, June 14, 2025 2:33 AM IST
അഹമ്മദാബാദ്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിവിധ അന്വേഷണസംഘങ്ങളുടെ തീവ്രശ്രമം.
വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), യുഎസിലെയും യുകെയിലെയും വിദഗ്ധസംഘം എന്നിവർ അന്വേഷണം നത്തും. വിദേശസംഘങ്ങൾ ഇന്ത്യയിലെത്തിയതായി ടാറ്റ ചെയർമാൻ അറിയിച്ചു. ഇന്ത്യൻ വ്യോമാതിർത്തിയിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ പ്രാഥമിക ചുമതല എഎഐബിക്കാണ്.
വിമാനത്തിലെ ബ്ലാക്ബോക്സുകളില്‍ ഒരെണ്ണം കണ്ടെത്തിയതായി വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു. അപകടത്തെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്ന ബ്ലാക്ബോക്സ് വിമാനം ഇടിച്ചിറങ്ങിയ അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് എഎഐബിയും ഗുജറാത്ത് സർക്കാർ നിയോഗിച്ച 40 അംഗ സംഘവും വീണ്ടെടുക്കുകയായിരുന്നു.
വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, എന്‍ജിനുകളുടെ പ്രവര്‍ത്തനം, പൈലറ്റുമാര്‍ തമ്മിലുള്ളതും പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്ട്രോളുമായുള്ളതും ഉൾപ്പെടെ കോക്പിറ്റിലെ ശബ്ദം എന്നിവ ബ്ലാക്ബോക്സിൽനിന്നു ലഭിക്കും. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപകടസ്ഥലം സന്ദർശിച്ചു. വിമാനത്തിൽനിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാർ രമേശിനെയും പരിക്കേറ്റ മറ്റു പലരെയും അദ്ദേഹം കണ്ടു.
അഹമ്മദാബാദ് പോലീസ് കേസെടുത്തു
വിമാനദുരന്തത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 241 പേരും അപകടം നടന്ന മേഘാനി നഗറിലുണ്ടായിരുന്ന 24 പേരും ഉൾപ്പെടെ 265 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ആറ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയ്ക്കുശേഷമേ ഇവ ബന്ധുക്കള്‍ക്കു കൈമാറൂ. ഇതിന് കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളജ് വളപ്പിലെ ഓൾഡ് ഐജിപി കാമ്പസിലാണു വിമാനം ഇടിച്ചിറങ്ങിയത്. എംബിബിഎസ് വിദ്യാർഥികളും റസിഡന്റ് ഡോക്ടർമാരും താമസിക്കുന്ന കെട്ടിടങ്ങളാണിവ.
ഇന്നലെ ഉച്ചയ്ക്ക് 1.44-നാണ് വിമാനം തകർന്നുവീണ് തീപിടിച്ചെന്ന വിവരം ലഭിച്ചതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.
അതേസമയം, അപകടത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുകൾ പുറത്തുവന്നു. മരണമടഞ്ഞവരിൽ 10 മെഡിക്കല്‍ വിദ്യാര്‍ഥികളുണ്ടെന്നും പറയപ്പെടുന്നു. .
മരിച്ചവരിൽ നാലു മെഡിക്കൽ വിദ്യാർഥികളും
വിമാനദുരന്തത്തില്‍ ബിജെ മെഡിക്കല്‍ കോളജിലെ നാലു വിദ്യാര്‍ഥികള്‍ മരിച്ചതായി റസിഡന്റ് ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഫെയ്മ സ്ഥിരീകരിച്ചു. ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാരുടെ ബന്ധുക്കളായ ആറുപേരും അപകടത്തിൽ മരിച്ചു. 24 വിദ്യാര്‍ഥികളാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ഡ്രീംലൈനറുകളിൽ സുരക്ഷാപരിശോധന
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാപരിശോധന നടത്താൻ വ്യോമയാന നിയന്ത്രണ സമിതിയായ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നിർദേശം.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ സർവീസുകളിൽ 26 ബോയിംഗ് 787-8 എസ് വിമാനങ്ങളും ബോയിംഗ് 787-9എസ് ഇനത്തിലുള്ള ഏഴ് വിമാനങ്ങളും ഉണ്ട്. യുഎസിലെ ജനറൽ ഇലക്ട്രിക്കൽസിന്റെ ടർബോഫാൻ എൻജിനുകൾ ഘടിപ്പിച്ചിരിക്കുന്ന വിമാനങ്ങളിൽ സൂക്ഷ്മമായ അറ്റകുറ്റപ്പണിയും നിർദേശിച്ചു. ഡിജിസിഎയുടെ പ്രാദേശിക ഓഫീസുകളുമായി സഹകരിച്ചാകും ഇവ നടത്തുക.
ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചത് ദുരന്തവ്യാപ്തി വർധിപ്പിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചപ്പോഴുണ്ടായ ഉയര്‍ന്ന താപനിലയെന്നു റിപ്പോര്‍ട്ട്. അപകടത്തിനു പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു. ഈ സമയം ഉയര്‍ന്ന വലിയ അഗ്നിഗോളം പ്രദേശത്തെ താപനില 1000 ഡിഗ്രി സെല്ഷസിന് സമാനമാക്കി.
ഉയര്‍ന്ന താപനില രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായും അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. അപകടം സംഭവിക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനമായിരുന്നെന്ന് പ്രദേശം സന്ദര്‍ശിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു.
വിമാനം തകര്‍ന്ന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ദുഷ്കരമായിരുന്നുവെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ സേനാംഗം വ്യക്തമാക്കി. എല്ലായിടത്തും അവശിഷ്ടങ്ങളുണ്ടായിരുന്നു. പല അവശിഷ്ടങ്ങൾക്കും അതികഠിനമായ ചൂടായിരുന്നു. പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യത്തിന് ഇറങ്ങിയത്.
കടുത്ത ചൂടിൽ മൃഗങ്ങൾക്കും പക്ഷികൾക്കുംപോലും രക്ഷപ്പെടാൻ സാധിച്ചില്ല. ദുരന്തസ്ഥലത്തുനിന്ന് നായ്ക്കളുടെയും പക്ഷികളുടെയും ജഡാവശിഷ്ടങ്ങൾ കണ്ടെടുത്തതായും ദുരന്ത പ്രതിരോധ സേനാംഗം അറിയിച്ചു.