വില്ലനായത് പക്ഷിയോ ?
Friday, June 13, 2025 2:03 AM IST
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഇൻസ്പെക്ടറും ബോയിംഗ് 777 വിമാനം 15 വർഷം പറത്തി പരിചയസന്പന്നനുമായ ക്യാപ്റ്റൻ സി.എസ്. രാൻധാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്തിലെ ഇന്ധനം വെള്ളവുമായി കൂടിക്കലർന്നു നിയന്ത്രണസംവിധാനം തടസപ്പെടാനിടയായതും ഒരു കാരണമാകാൻ സാധ്യതയുണ്ടെങ്കിലും പക്ഷി ഇടിച്ചെന്ന സംശയത്തിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷിയോ പക്ഷിക്കൂട്ടമോ ഇടിച്ചാൽ വിമാന എൻജിനുകൾക്ക് പൂർണ തകരാർ സംഭവിച്ചേക്കാം.
അഹമ്മദാബാദ്, ആഗ്ര വിമാനത്താവളങ്ങൾ പക്ഷിശല്യം ഏറെയുള്ള വിമാനത്താവളങ്ങളാണെന്നും പക്ഷി ഇടിച്ചുള്ള അപകടങ്ങൾ ലാൻഡിംഗിനിടയിലും ടേക്ക് ഓഫിനിടയിലും പലകുറി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ താഴ്ന്നു പ്റന്ന് എത്തിയ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ടേക്ക് ഓഫിനിടെ വേണ്ട പരമാവധി വേഗത കൈവരിക്കാൻ വിമാനത്തിനായില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ടേക്ക് ഓഫിനിടെ അപായസൂചന തിരിച്ചറിഞ്ഞ പൈലറ്റ് എയർട്രാഫിക് കൺട്രോൾ യൂണിറ്റിലേക്ക് ‘മേയ്ഡേ’ കോൾ നടത്തിയിരുന്നു. എന്നാൽ എയർട്രാഫിക് കൺട്രോൾ തിരിച്ചു ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.