തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമം: കോണ്ഗ്രസ്
Thursday, June 12, 2025 2:48 AM IST
ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണു മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ്.
പദ്ധതി ഇല്ലാതാക്കുന്നതിനായി കഴിഞ്ഞ പത്തു വർഷമായി ആവശ്യമായ ഫണ്ട് കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. ഇതിന്റെ ഫലമായി ഈ സാന്പത്തികവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ആകെ അനുവദിച്ച 86,000 കോടി രൂപയിൽ 21,000 കോടി രൂപ കുടിശികയിനത്തിൽ ഗുണഭോക്താക്കൾക്കു സർക്കാർ നൽകണം.
ഇത്തരത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കാതെ കുടിശിക വരുത്തി പദ്ധതി ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് ആരോപിച്ചു.
മൂന്നു ഘട്ടമായി പദ്ധതി ഇല്ലാതാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തിൽ ഫണ്ട് അപര്യപ്തത നിമിത്തം ഗുണഭോക്താക്കൾക്കുള്ള വേതനം സ്തംഭിപ്പിക്കുകയും 15 ദിവസത്തിനകം കുടിശിക തീർക്കണമെന്ന വ്യവസ്ഥ നിലനിൽക്കെ ഈയിനത്തിൽ വലിയ വർധന വരുത്തുകയും ചെയ്തു.
രണ്ടാംഘട്ടം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതി അവതരിപ്പിച്ച് ആദ്യ ആറു മാസത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പിന്റെ ചെലവ്, പദ്ധതിയുടെ ആകെ വാർഷിക ബജറ്റിന്റെ 60 ശതമാനമായി പരിമിതപ്പെടുത്തി. ഇതിൽ കുടിശികയും ഉൾപ്പെടും.
മൂന്നാമതായി, കുടിശിക തീർത്തതിനുശേഷം ബജറ്റ് കമ്മി കാരണം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ജോലി നൽകുന്നത് കാലക്രമേണ ഇല്ലാതാക്കും. ഇതിൽ ആദ്യ രണ്ടുഘട്ടം കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അവസാനഘട്ടം ഉടൻ നടപ്പാക്കുമെന്നും ജയ്റാം രമേശ് ആരോപിച്ചു.
കഴിഞ്ഞ സാന്പത്തികവർഷം വരെ പദ്ധതിക്കുവേണ്ടി ചെലവാക്കുന്നതിന് പരിധി ഏർപ്പെടുത്തിയിരുന്നില്ല.
എന്നാൽ, ഈ സാന്പത്തികവർഷം മുതൽ ആദ്യ ആറു മാസത്തേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ചെലവിന് പരിധി ഏർപ്പെടുത്താനാണു ധനമന്ത്രാലയം ശ്രമിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഈ നടപടികൾക്കു പകരം തൊഴിലുറപ്പ് വേതനം 400 രൂപയായി ഉയർത്തുക, ആധാർ അധിഷ്ഠിത പേമെന്റ് ബ്രിഡ്ജ് സിസ്റ്റംസ് (എബിപിഎസ്) നിർബന്ധമാക്കാതിരിക്കുക, നിയമപരമായി നിശ്ചയിച്ചിട്ടുള്ള 15 ദിവസത്തിനുള്ളിൽ കുടിശിക നൽകുക തുടങ്ങിയ നടപടികൾ സ്വീകരിച്ച് സാധാരണക്കാർക്കുവേണ്ടി ആരംഭിച്ച പദ്ധതി ഊർജിതപ്പെടുത്തണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.