അച്ഛനു കൊടുത്ത വാക്ക് പാലിക്കാനാകാതെ സുമീത്തിന്റെ മടക്കം
Saturday, June 14, 2025 2:33 AM IST
മുംബൈ: മുംബൈയിലെ ജൽവായു വിഹാറിലെ ഫ്ലാറ്റിൽ തനിച്ചുകഴിയുന്ന അച്ഛൻ പുഷ്കരാജ് സബർവാളിനെ പരിചരിക്കാനായി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കെയാണ് ക്യാപ്റ്റൻ സുമീത് സബർവാൾ എന്നന്നേക്കുമായി മടങ്ങിയത്. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ പൈലറ്റായിരുന്നു സുമീത്.
മുൻ ഡിജിസിഎ ഉദ്യോഗസ്ഥനാണു പുഷ്കരാജ് സബർവാൾ. രണ്ടുവർഷം മുന്‍പ് ഭാര്യ മരിച്ചു. അതിനാൽത്തന്നെ സമയം കിട്ടുമ്പോഴെല്ലാം ജൽവായു വിഹാറിലെ ഫ്ലാറ്റിലുള്ള അച്ഛനെ കാണാൻ സുമീത് എത്താറുണ്ട്. 60കാരനായ സുമീത് അവിവാഹിതനാണ്.
ഒരാഴ്ച മുന്‍പാണ് പൈലറ്റ് ജോലി അവസാനിപ്പിച്ച് അച്ഛനെ പരിചരിച്ച് വീട്ടിലിരിക്കാമെന്ന് അദ്ദേഹം അച്ഛനെ വിളിച്ചറിയിച്ചത്. 82 വയസുള്ള അച്ഛന് തന്റെ സാമീപ്യം അനിവാര്യമായ സമയമാണിതെന്ന് സുമീത് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി സുമീത് അവസാനമായി വീട്ടിലേക്കു വിളിച്ചിരുന്നു. ലണ്ടനിൽ ലാൻഡ് ചെയ്തശേഷം വിളിക്കാമെന്നാണ് പിതാവിനോടു പറഞ്ഞത്. എന്നാൽ, മകന്റെ വിളിക്കായി കാതോർത്തിരുന്ന ആ പിതാവിനെ തേടിയെത്തിയത് ദാരുണമായ ദുരന്തവാർത്തയാണ്.
എയർ ഇന്ത്യയുടെ സീനിയർ പൈലറ്റായ സുമീത് സബർവാളിനു വിമാനം പറത്തുന്നതിൽ 30 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. 8200 മണിക്കൂർ കോക്പിറ്റിലിരുന്ന് വിമാനം പറത്തിയ അനുഭവസമ്പത്തുള്ള വ്യക്തികൂടിയാണ് സബർവാൾ.
പൈലറ്റുമാര്‍ക്ക് പരിശീലനം നല്കുന്ന ലൈന്‍ ട്രെയിനിംഗ് ക്യാപ്റ്റനാണ് സുമീത്. പരിശീലനം നേടിയ പൈലറ്റുമാര്‍ വിമാനം പറത്തുമ്പോള്‍ അവരോടൊപ്പം പോയി പ്രവര്‍ത്തനമികവ് പരിശോധിക്കുന്ന ഓഫീസര്‍കൂടിയാണ് അദ്ദേഹം.
പലപ്പോഴും അദ്ദേഹം വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു.