കാരണമറിയാൻ കാത്തിരിക്കണം
Saturday, June 14, 2025 2:33 AM IST
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നു വ്യോമയാന വിദഗ്ധർ. അന്വേഷണം പൂർത്തിയാകുംവരെ ജനം കാത്തിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മുൻകാലങ്ങളിലും സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വ്യോമയാന മേഖലയ്ക്കു വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് ഈ ശ്രേണിയിലുള്ള വിമാനങ്ങൾ.
ഡ്രീംലൈനർ വിമാനം വലിയ അപകടത്തിൽപ്പെട്ട ആദ്യസംഭവമാണിതെന്ന് എയർ ഇന്ത്യ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ജിതേന്ദ്ര ഭാർഗവ പറഞ്ഞു. അപകടമുണ്ടായി, എന്നാൽ എങ്ങനെയാണിതെന്ന് വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ-അദ്ദേഹം പറഞ്ഞു.
വസ്തുനിഷ്ഠമായ അന്വേഷണം പൂർത്തിയാകുംവരെ കാത്തിരിക്കുകയാണ് ഏറ്റവും അഭികാമ്യം-ജിതേന്ദ്ര ഭാർഗവ വ്യക്തമാക്കി. അഹമ്മദാബാദ് അപകടത്തെ നിർഭാഗ്യകരം എന്നാണ് സരോഷ് ദമാനിയ ആൻഡ് കന്പനിയിലെ സരോഷ് ദമാനി വിശേഷിപ്പിച്ചത്.
വിമാനത്തിന്റെ ഫ്ളാപ്പ്, എൻജിൻ എന്നിവയുടെ കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത കൈവരു. പൈലറ്റ് രേഖപ്പെടുത്തുന്ന വിവരങ്ങൾക്കു ഒട്ടേറെ സെൻസറുകളും മറ്റ് സംവിധാനങ്ങളും ഉള്ള ബോയിംഗ് 787 പോലുള്ള ആധുനിക വിമാനങ്ങളിൽനിന്ന് നിരവധി വിവരങ്ങൾ ലഭിക്കും-അദ്ദേഹം പറഞ്ഞു.