തെരഞ്ഞെടുപ്പു രേഖകളുടെ പൊതുപരിശോധനയ്ക്ക് കേന്ദ്രം തടയിട്ടെന്ന് കോണ്ഗ്രസ്
Friday, June 13, 2025 2:06 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രേഖകളുടെ പൊതുപരിശോധനയ്ക്ക് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നിശബ്ദമായി തടയിട്ടുവെന്ന് കോണ്ഗ്രസ് നേതാവ് പവൻ ഖേര. ഹരിയാന തെരഞ്ഞെടുപ്പിന്റെ രേഖകൾ കൈമാറണമെന്നുള്ള ഹൈക്കോടതി ഉത്തരവ് കേന്ദ്രം നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പവൻ ഖേരയുടെ ആരോപണം.
ഹരിയാന തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും 17സി റിക്കാർഡുകളും (ആകെ വോട്ടർമാർ, പോൾ ചെയ്ത വോട്ടുകൾ തുടങ്ങിയ വിവരങ്ങൾ അടങ്ങുന്ന തെരഞ്ഞെടുപ്പ് വിശദാംശങ്ങളുടെ രേഖ) കൈമാറണമെന്നു കഴിഞ്ഞ വർഷം ഡിസംബർ ഒന്പതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടുവെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
ഇതിനുശേഷം എല്ലാ രേഖകളുടെയും പരിശോധന അനുവദിക്കുന്നത് ഭരണനിർവഹണത്തിൽ ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തിനു കത്തെഴുതിയിരുന്നുവെന്നും ഡിസംബർ 20നു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യപ്പെട്ടുവെന്നും പവൻ ഖേര പറഞ്ഞു.
ഭേദഗതിയെത്തുടർന്നു നേരത്തേ എല്ലാ തരത്തിലുമുള്ള രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാമെന്നതിൽനിന്നു ‘നിയമത്തിൽ പ്രതിപാദിക്കുന്ന രേഖകൾ’ മാത്രം പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി നൽകും എന്ന രീതിയിലേക്ക് നിയമം മാറി.
ഇതിനെത്തുടർന്നു നിയമത്തിൽ പ്രതിപാദിക്കുന്ന രേഖകളിൽനിന്ന് സിസിടിവി ദൃശ്യങ്ങളും വീഡിയോ റിക്കാർഡിംഗുകളും മറ്റു ഇലക്ട്രോണിക് തെളിവുകളും ഇല്ലാതായെന്നും കോടതിവിധി വന്നതിനു 11 ദിവസത്തിനുള്ളിലാണ് ഈ ഭേദഗതി ഉണ്ടായിട്ടുള്ളതെന്നും കോണ്ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.