എട്ട് ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയായി: വ്യോമയാന മന്ത്രി
Sunday, June 15, 2025 1:49 AM IST
ന്യൂഡൽഹി: എയർ ഇന്ത്യയുടെ 34 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ എട്ടെണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. എയർ ഇന്ത്യയുടെ എല്ലാ ബി 787 വിമാനങ്ങളും വിശദമായ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
പരിശോധനയുടെ വിശദാംശങ്ങളിലേക്ക് മന്ത്രി കടന്നില്ലെങ്കിലും എട്ടു വിമാനങ്ങളിലും അപാകതകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉന്നതകേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഹമ്മദാബാദ് വിമാനദുരന്തത്തിനുശേഷം കേന്ദ്ര വ്യോമയാന മന്ത്രി ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഡ്രീംലൈനർ വിമാനങ്ങളുടെ ഒരു പാദത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ ഡിജിസിഎ നിർദേശിച്ച ബോയിംഗ് 787 വിമാനങ്ങളുടെ ഒറ്റത്തവണ സുരക്ഷാ പരിശോധന പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ എക്സിലൂടെ അറിയിച്ചു.
ഒൻപത് 787 ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന 24 വിമാനങ്ങളുടെ പരിശോധന അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അപകടത്തിനു കാരണമായ വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിന്റെ മേൽക്കൂരയിൽനിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് കണ്ടെത്തിയതെന്ന് നായിഡു മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ വിമാനത്തിന്റെ മറ്റൊരു ബ്ലാക്ക് ബോക്സായ കോക്ക്പിറ്റ് വോയിസ് റിക്കാർഡർ (സിവിആർ) കണ്ടെത്തുന്നതിനെ സംബന്ധിച്ചുള്ള അന്വേഷണത്തെപ്പറ്റി മന്ത്രി പരാമർശിച്ചില്ല. കണ്ടെത്തിയ ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും റാം മോഹൻ നായിഡു പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വ്യോമയാന സെക്രട്ടറി സമീർ കുമാർ സിംഹയും പങ്കെടുത്തു. അപകടത്തിനുമുന്പ് ബോയിംഗ് 787-8 വിമാനം പാരീസിൽനിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കും പ്രശ്നങ്ങളൊന്നുമില്ലാതെ പറന്നിരുന്നുവെന്ന് വ്യോമയാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
650 അടി ഉയരത്തിലെത്തിയതിനു ശേഷം വിമാനത്തിനു ഉയരം നഷ്ടമാകുകയായിരുന്നുവെന്നും 1:39ഓടെ പൈലറ്റ് എയർ ട്രാഫിക്ക് കണ്ട്രോളിനു (എടിസി) ’മേയ്ദേ’ കോൾ നൽകിയിരുന്നുവെന്നും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. എന്നാൽ എടിസി തിരികെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. കൃത്യം ഒരു മിനിറ്റിനുശേഷം വിമാനം ഇടിച്ചു തകർന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.