മടങ്ങിവന്ന മണ്ഡലിന് ആർജെഡിയിൽ അധ്യക്ഷക്കസേര
Sunday, June 15, 2025 1:49 AM IST
പാട്ന: ബിഹാറിൽ ആർജെഡി അധ്യക്ഷനായി അതീവ പിന്നാക്ക വിഭാഗ നേതാവായ മംഗാനി ലാൽ മണ്ഡൽ നിയമിതനായേക്കും.
പാർട്ടി നേതാവ് ലാലുപ്രസാദ് യാദവിന്റെ സാന്നിധ്യത്തിൽ ഇബിസി നേതാവായ മണ്ഡൽ നാമനിർദേശപത്രിക സമർപ്പിച്ചു. നേരത്തേ പാർട്ടി വിട്ട് നിതീഷ് കുമാറിനൊപ്പം പോയ മണ്ഡൽ ജനുവരിയിലാണ് ആർജെഡിയിൽ തിരിച്ചെത്തിയത്.
പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്ന മണ്ഡൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് മണ്ഡൽ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
19ന് മണ്ഡലിനെ ആർജെഡി സംസ്ഥാന അധ്യക്ഷനായി നിയമിച്ചേക്കും. അതീവ പിന്നാക്ക വിഭാഗത്തിന് പാർട്ടിയിൽ പരിഗണന ലഭിക്കുന്നില്ലെന്നാരോപിച്ച് 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് മണ്ഡൽ ആർജെഡി വിട്ടത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിലെത്തിയ അദ്ദേഹം പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി. എന്നാൽ ഒരു വർഷത്തിനു ശേഷം മണ്ഡലിനെ ജനറൽ സെക്രട്ടറിയാക്കി നിതീഷ് കുമാർ തരംതാഴ്ത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകകൂടി ചെയ്തതോടെ ജെഡിയുവിനോട് വിടപറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പിന്നാക്ക വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലിനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാൻ ലാലു ശ്രമിക്കുന്നത്.