മരണത്തിന്റെ തീവാതിൽ കടന്നൊരാൾ! വിശ്വാസിനും അവിശ്വസനീയം
Saturday, June 14, 2025 2:33 AM IST
ടിജോ മാത്യു
മരണത്തിന്റെ തീപ്പിടിയിൽനിന്നു ചാടിക്കടക്കാനായെന്നു വിശ്വാസ്കുമാർ രമേഷിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. “കൺമുന്നിലാണ് എല്ലാം സംഭവിച്ചത്. ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാൻ ഇനിയും കഴിയുന്നില്ല’’- അഹമ്മദാബാദിലെ സിറ്റി സിവിൽ ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്ന വിശ്വാസ് പറയുന്നു.
സഹോദരനുൾപ്പെടെ കൂടെയുണ്ടായിരുന്നവരെല്ലാം കത്തിയമർന്നപ്പോൾ വിശ്വാസിന്റെ മുന്നിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു, മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള വാതിൽ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ 11A സീറ്റിലായിരുന്നു നാൽപ്പതുകാരനായ വിശ്വാസ് ഇരുന്നത്.
ഇക്കോണമി ക്ലാസിലെ ആദ്യനിരയിലെ ആറു സീറ്റുകളിലൊന്നാണിത്. വിശ്വാസ് ഇരുന്നത് വിമാനത്തിന്റെ ഗാലിയോട് (അടുക്കള) ചേർന്നുള്ള വിൻഡോ സീറ്റ് എമർജൻസി വാതിലിനടുത്തായിരുന്നതും രക്ഷയായി. താൻ ഇരുന്ന ഭാഗം ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചില്ലെന്നു വിശ്വാസ് പറയുന്നു.
“വിമാനം ഇടിച്ചിറങ്ങിയപ്പോൾ എന്റെ മുന്നിലെ എമർജൻസി വാതിൽ പൊട്ടിത്തുറന്നതു കണ്ടു. നൊടിയിടയിൽ ആ ഭാഗത്തുകൂടി പുറത്തേക്കു ചാടി. ഞാൻ ഇരുന്നിരുന്ന വശം ഹോസ്റ്റൽ കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്നാണ് കിടന്നത്. അതാണ് മറ്റുള്ളവർക്ക് പുറത്തുകടക്കാനാവാതിരുന്നത്. എന്നാൽ എന്റെ സീറ്റിനോടു ചേർന്ന് വിടവ് കണ്ടു. ഇതിലൂടെ പുറത്തു കടക്കാനായി.
ആളിപ്പടർന്ന തീയിൽ ഇടതുകൈക്കു പൊള്ളലേറ്റു. എങ്ങനെയോ അവിടെനിന്നും പുറത്തേക്ക് ഓടി. ഇപ്പോഴും അറിയില്ല, എങ്ങനെയാണു രക്ഷപ്പെട്ടതെന്ന്’’- വിശ്വാസ് കൂട്ടിച്ചേർത്തു. വിശ്വാസ് ഇരുന്ന വിമാനഭാഗം നിലത്തുവീണതും മരണത്തിൽനിന്നു കുതറിമാറാനുള്ള മറ്റൊരു കാരണമായി.
“പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ പെട്ടെന്ന് വിമാനം നിശ്ചലമായതുപോലെ തോന്നി. പച്ചയും വെള്ളയും ലൈറ്റുകൾ തെളിഞ്ഞു.
മരിക്കാൻ പോകുകയാണെന്ന് തോന്നി, പക്ഷേ കണ്ണുകൾ തുറന്നപ്പോൾ ജീവനോടെ ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’’- ആശുപത്രിക്കിടക്കയിൽ തന്നെ സന്ദർശിക്കാനെത്തുന്ന മാധ്യമപ്രവർത്തകരോട് വിശ്വാസ് പറഞ്ഞുകൊണ്ടിരുന്നു.
ഗുജറാത്തിനോടു ചേർന്നുള്ള തീരദേശപട്ടണമായ ദിയു സ്വദേശിയായ വിശ്വാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു. വിശ്വാസ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചതായും ഡോക്ടർമാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസിനെ സന്ദർശിച്ചിരുന്നു.