വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രി
Friday, June 13, 2025 2:06 AM IST
അഹമ്മദാബാദ്: വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. 12-ാം നന്പർ യാത്രക്കാരനായിരുന്നു ഇദ്ദേഹം.
വിമാനദുരന്തത്തിൽ മരിച്ച രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ആറു ദശകം മുന്പ് അന്നത്തെ മുഖ്യമന്ത്രി ബൽവന്ത് റായ് മേത്തയും വിമാനാപകടത്തിൽ മരിച്ചിരുന്നു. ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന മേത്ത 1965ലാണു മരിച്ചത്.
ഇന്ത്യ-പാക് യുദ്ധസമയത്ത് ഇദ്ദേഹം അഹമ്മദാബാദിൽനിന്ന് മിതാപുരിലേക്ക് ബീച്ച്ക്രാഫ്റ്റിൽ സഞ്ചരിക്കവേ പാക് വ്യോമസേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മേത്തയുടെ ഭാര്യ സരോജ്ബെൻ, സഹായികൾ, ഒരു മാധ്യമപ്രവർത്തകൻ, രണ്ടു വിമാന ജീവനക്കാർ എന്നിവർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2009ൽ അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഢി ഹെലികോപ്റ്റർ അപകടത്തിലാണു മരിച്ചത്. നല്ലമല വനമേഖലയിലായിരുന്നു അപകടം. 2011ൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഡോർജീ ഖണ്ഡു ഹെലികോപ്റ്ററിൽ അപകടത്തിൽ മരിച്ചു. തൊട്ടടുത്ത ദിവസം 13,700 അടി ഉയരത്തിലാണ് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്. മോശം കാലാവസ്ഥയെത്തുടർന്നായിരുന്നു അപകടം.
ഗുജറാത്തിന്റെ 16-ാം മുഖ്യമന്ത്രി
ഗുജറാത്തിന്റെ പതിനാറാം മുഖ്യമന്ത്രിയാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച വിജയ് രൂപാണി. 2016 മുതൽ 2021 വരെ രണ്ടു ടേമിൽ രൂപാണി മുഖ്യമന്ത്രിയായിരുന്നു.
1956 ഓഗസ്റ്റ് രണ്ടിന് ബർമയിൽ (ഇന്നത്തെ മ്യാൻമർ) ജൈന ബനിയ കുടുംബത്തിലാണ് വിജയ് രൂപാണി ജനിച്ചത്. 1960ൽ കുടുംബം രാജ്കോട്ടിൽ തിരിച്ചെത്തി. എബിവിപിയുടെയും ആർഎസ്എസിന്റെയും പ്രവർത്തകനായിരുന്ന രൂപാണി 1971ൽ ജനസംഘത്തിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയിലിലായിരുന്നു. 1980ൽ ബിജെപി രൂപവത്കൃതമായതോടെ അതിന്റെ സജീവ പ്രവർത്തകനായി. 1996ൽ രാജ്കോട്ട് മേയറായി.
2014ൽ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽനിന്ന് ഇദ്ദേഹം ആദ്യമായി നിയമസഭാംഗമായി. 2014 നവംബറിൽൽ ആനന്ദി ബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായി.ഗതാഗതം, ജലവിതരണം, തൊഴിൽ എന്നീ വകുപ്പുകളുടെ ചുമതലയാണു ലഭിച്ചത്. 2016ൽ രൂപാണി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി.
2016ൽ ആനന്ദി ബെൻ പട്ടേലിനു പകരം ഗുജറാത്ത് മുഖ്യമന്ത്രിയായി. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോഴും രൂപാണിതന്നെ മുഖ്യമന്ത്രിയായി. 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി.
യുകെയിലുള്ള മകളെ കാണാൻ പോകവേയാണ് രൂപാണിക്കു ദാരുണാന്ത്യമുണ്ടായത്. ബിജെപി വനിതാ വിഭാഗം നേതാവ് അഞ്ജലിയാണു ഭാര്യ. മൂന്നു മക്കളുണ്ട്. ഇളയമകൻ പൂജിത് മുന്പ് വാഹനാപകടത്തിൽ മരിച്ചു.