മെഡിക്കൽ കോളജ് പരിസരത്ത് ചിതറിത്തെറിച്ച് അവശിഷ്ടങ്ങൾ
Friday, June 13, 2025 2:06 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ എയർക്രാഫ്റ്റിന്റെ അവശിഷ്ടങ്ങൾ ഹോസ്റ്റലിലും ബിജെ മെഡിക്കൽ കോളജിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പരിസരത്തും കണ്ടെത്തി. അവശിഷ്ടങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങളും ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ അപകടത്തിനുശേഷം പ്രചരിച്ച വീഡിയോകളിലുണ്ട്.
വിമാനം തകർന്നുവീണ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശം നിബിഡമായ ജനവാസകേന്ദ്രമാണ്. അപകടത്തിനു തൊട്ടുപിന്നാലെ, പ്രദേശത്തുനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനും ജീവനോടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
13.39ന് പറന്നുയർന്ന വിമാനം ഉടനെ ഹോസ്റ്റലിന്റെയും ബിജെ മെഡിക്കൽ കോളജ് ആൻഡ് സിവിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെയും മുകളിലേക്കു പതിക്കുകയായിരുന്നു.
നിലം പതിക്കുന്നതിനു മുൻപ് വിമാനം വളരെ താഴ്ന്നാണു പറന്നിരുന്നതെന്നു ഹരേഷ് ഷാ എന്ന ദൃക്സാക്ഷി പറയുന്നു. കെട്ടിടത്തിലേക്കു വീണയുടനെ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നും തുടർന്ന് വിമാനത്തിനും കെട്ടിടത്തിനും തീപിടിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രദേശവാസികളാണ് ആദ്യം സ്ഥലത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിനു തുടക്കം കുറിക്കുകയും ചെയ്തത്. ഹോസ്റ്റലിന്റെ ഊണുമുറിയിലേക്കാണ് വിമാനം വീണത്. മുറിയിലുണ്ടായിരുന്നവരിൽ ആഘാതത്തിൽ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നു മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
കോളജിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറുകളുൾപ്പെടെയുള്ള നിരവധി വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ സൈന്യത്തോടൊപ്പം ബിഎസ്എഫും സ്റ്റേറ്റ് റിസർവ് പോലീസും ലോക്കൽ പോലീസും പങ്കെടുത്തു.