ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി
Saturday, June 14, 2025 2:33 AM IST
അഹമ്മദാബാദ്: ദുരന്തഭൂമിയിൽ ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാവിലെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നേരേ അപകടസ്ഥലത്തേക്ക് എത്തുകയായിരുന്നു.
വിമാനം തകർന്ന സ്ഥലത്ത് 20 മിനിറ്റോളം ചെലവഴിച്ചു. വ്യോമയാനമന്ത്രി കെ. രാം മോഹൻ നായിഡു, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഗ്വി എന്നിവർ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു.
തുടർന്ന് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി അപകടത്തിൽനിന്നു രക്ഷപ്പെട്ട ഏകയാത്രക്കാരൻ വിശ്വാസ് കുമാർ രമേശുമായി സംസാരിച്ചു. പരിക്കേറ്റു ചികിത്സയിൽകഴിയുന്ന മറ്റു ചിലരെയും പ്രധാനമന്ത്രി കണ്ടു. 25 പേർ ചികിത്സയിൽ കഴിയുന്ന വാർഡിലും പ്രധാനമന്ത്രി എത്തി. ഡോക്ടർമാരുമായും പ്രധാനമന്ത്രി സംസാരിച്ചു.
വിമാനദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വിമാനത്താവളത്തിനടുത്തുള്ള ഗുജ്സെയിലെ വീട്ടിലെത്തിയ പ്രധാനമന്ത്രി മോദി രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
“വിജയ്ഭായ് രൂപാണി തങ്ങളുടെ കൂടെ ഇല്ലെന്നതു സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പതിറ്റാണ്ടുകളായി എനിക്ക് അദ്ദേഹത്തെ അറിയാം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങിലുൾപ്പെടെ, ഒരുമിച്ച്, തങ്ങൾ തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചു’’- മോദി എക്സിൽ വ്യക്തമാക്കി.