തകർന്നുവീണത് ബോയിംഗിന്റെ ‘അഭിമാനം’
Friday, June 13, 2025 2:03 AM IST
മുംബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനമെന്നാണ് അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനർ അറിയപ്പെടുന്നത്.
13,530 കിലോമീറ്റർ നിർത്താതെ പറക്കാം. അതിനാൽത്തന്നെ ഭൂഖണ്ഡാന്തര സർവീസുകൾക്കായി ആഗോളതലത്തിൽ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. ഭൂപ്രകൃതിയുടെയും തടസങ്ങളുടെയും ത്രീഡി കാഴ്ച നൽകുന്ന സിന്തറ്റിക് വിഷൻ സിസ്റ്റം ഡ്രീംലൈനറിന്റെ പ്രത്യേകതയാണ്.
2011ലാണ് ബോയിംഗ് ഈയിനം വിമാനം അവതരിപ്പിച്ചത്. 14 വർഷത്തിനിടെ ബോയിംഗ് 1,182 ഡ്രീംലൈനർ വിമാനങ്ങളാണു നിർമിച്ചു കൈമാറിയിട്ടുള്ളത്. എയർ ഇന്ത്യക്കു പുറമെ, ഖത്തർ എയർവേസ്, ജപ്പാൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേസ്, യുഎസ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങി ലോകത്തിലെ അന്‍പതോളം മുൻനിര വിമാനക്കന്പനികൾ ഇതു സർവീസ് നടത്തുന്നു.
ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഘടനയാണ് വിമാനക്കമ്പനികളെ ബോയിംഗ് 787-8 മോഡലുകളിലേക്ക് അടുപ്പിക്കുന്നത്. മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനം വരെ ഇന്ധന ഉപയോഗം കുറവാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ മോഡലുകള്‍ക്ക് എന്നതും ഇതിന്റെ പ്രിയം വര്‍ധിപ്പിക്കുന്നു.
സാധാരണയായി 242 മുതൽ 290 വരെ യാത്രക്കാർക്ക് ഇരിക്കാൻ കഴിയും. എയർലൈൻ കോൺഫിഗറേഷൻ അനുസരിച്ച് ഉയർന്ന ട്രാഫിക്കുള്ളതും ദീർഘദൂര റൂട്ടുകൾക്കും ഇത് അനുയോജ്യമാണ്. ഭാരം കുറഞ്ഞതും കരുത്തുറ്റതും ശബ്ദം കുറവുള്ളതുമാണ് ഡ്രീംലൈനർ.
വിശ്വാസ്യതയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ട ബോയിംഗ് 787-8 ഡ്രീംലൈനറിന് ശക്തമായ പ്രവർത്തന റെക്കോർഡുണ്ട്. ലോകമെമ്പാടുമുള്ള 425ലധികം നോൺസ്റ്റോപ്പ് റൂട്ടുകളിൽ ഉപയോഗിക്കുന്നത് ഈയിനം വിമാനങ്ങളാണ്. ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്നതായതിനാൽ സാധാരണ വിമാനങ്ങളേക്കാൾ ഏറെ സുരക്ഷാ സംവിധാനങ്ങളാണ് ഡ്രീം ലൈനറിലുള്ളത്.
14 വർഷത്തിനുള്ളിൽ 787 ഡ്രീംലൈനർ വിമാനങ്ങൾ നൂറു കോടിയിലധികം യാത്രക്കാരെ വഹിച്ചിട്ടുണ്ടെന്നാണ് ബോയിംഗ് കമ്പനി അവകാശപ്പെടുന്നത്. നൂതനമായ ഇന്റീരിയറുകൾ, വിശാലമായ കാബിനുകൾ, ഏതൊരു വൈഡ്ബോഡി കൊമേഴ്സ്യൽ ജെറ്റിലും ലഭ്യമായ ഏറ്റവും വലിയ വിൻഡോകളുള്ള മികച്ച കാഴ്ചകൾ എന്നിവയെല്ലാം ഡ്രീംലൈനറിന്റെ പ്രത്യേകതകളാണ്.
അഹമ്മദാബാദിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗിന് ഓഹരിവിപണിയിൽ വൻ തിരിച്ചടിയുണ്ടായിട്ടുണ്ട്. എട്ടുശതമാനം വരെ ഓഹരിവില ഇടിഞ്ഞു. വിമാനത്തിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനാൽ വില്പനയെ ഇതു ബാധിച്ചേക്കാം.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു എല്ലാ സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി പറന്നുയർന്ന് അഞ്ചു മിനിറ്റിനകം വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് ബോയിംഗ് കമ്പനി നടത്തുന്ന അന്വേഷണത്തിൽ വ്യക്തമാകും. അഹമ്മദാബാദ് അപകടത്തെക്കുറിച്ച് അറിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നുമാണ് ബോയിംഗ് വക്താവ് പ്രതികരിച്ചത്.
ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിനു സംഭവിക്കുന്ന ആദ്യത്തെ വലിയ അപകടം
2011ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ദുരന്തമാണ് അഹമ്മദാബാദിലേത്. എങ്കിലും 14 വർഷത്തെ ചരിത്രത്തിൽ ചെറിയ അപകടങ്ങളും വിമാനത്തിനുണ്ടായിട്ടുണ്ട്.
2013 ജൂലൈയിൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന് തീപിടിച്ചതാണ് ആദ്യത്തെ അപകടം. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണം.
ഇതേ വർഷംതന്നെ ടോക്കിയോയിൽവച്ചും ബോസ്റ്റണിൽ ജപ്പാൻ വിമാനക്കന്പനിയുടെ 787 വിമാനങ്ങളുടെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെത്തുടർന്ന് മുഴുവൻ വിമാനങ്ങളിലും ഡിസൈനിൽ മാറ്റം വരുത്തി.
കഴിഞ്ഞ വർഷം മാർച്ചിൽ ചിലിയൻ വിമാനക്കന്പനിയായ ലാതാം എയർലൈൻസിന്റെ 787 വിമാനം സിഡ്നിയിൽനിന്ന് ഓക്ലൻഡിലേക്കു യാത്ര ചെയ്യവെ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
പാരീസ് എയർ ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അഹമ്മദാബാദ് ദുരന്തമെന്നത് ബോയിംഗിന് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ഈ എയർ ഷോയിൽ ബോയിംഗും അവരുടെ യൂറോപ്യൻ എതിരാളിയായ എയർബസും നൂതന മോഡൽ വിമാനങ്ങൾ പ്രദർശിപ്പിക്കുകയും വിമാനക്കന്പനികളിൽനിന്ന് ഓർഡർ വാങ്ങിച്ചെടുക്കുകയും ചെയ്യുന്നു.