വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Tuesday, June 17, 2025 2:33 AM IST
ന്യൂഡൽഹി: കാലവർഷം ശക്തമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി).
തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ രണ്ടാം ഘട്ടം വീണ്ടും ശക്തി പ്രാപിക്കുന്നതോടെ കർണാടകയുടെ തീരദേശ മേഖലകൾ, കേരളം, മാഹി എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകും.
കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചെറുതോ വലുതോ ആയ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി കൊങ്കണ്‍, ഗോവ, കർണാടകയുടെ തീരപ്രദേശങ്ങൾ, കേരളം എന്നിവിടങ്ങളിൽ റെഡ് അലർട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. മഴ കനത്താൽ മണ്ണിടിച്ചിൽ സാധ്യതയ്ക്കും മുന്നറിയിപ്പുണ്ട്.
ഇത്തവണ സാധാരണയിലും നേരത്തേയാണ് തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കേരള തീരത്ത് എത്തിയത്. ജൂണ്‍ രണ്ടോടെ മധ്യ ഇന്ത്യയുടെ ചില ഭാഗത്തും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഇത് അതിവേഗം വ്യാപിച്ചു. എന്നാൽ, പടിഞ്ഞാറൻ ഭാഗത്തുനിന്ന് ചൂടുള്ള വായുവിന്റെ പ്രവാഹം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടിനും ഉഷ്ണതരംഗത്തിനും കാരണമായി.
അതേസമയം, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിക്കുകയും ഇത് വരും ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കേരളം, മഹാരാഷ്ട്ര, ഗോവ, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.