ക്ഷേത്രത്തിനു സമീപം മാംസാവശിഷ്ടം തള്ളിയ സംഭവം: അഞ്ചു പേർ അറസ്റ്റിൽ
Monday, June 16, 2025 5:04 AM IST
ഗോഹട്ടി: ആസാമിലെ ഗോൽപാറയിൽ ഈദ് ആഘോഷത്തിനിടെ ക്ഷേത്രത്തിനു സമീപം ഇറച്ചി അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മനഃപൂർവം വർഗീയ ലഹളയുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു പ്രതികൾക്കുണ്ടായിരുന്നതെന്നും ലഖിംപുരിലെ ഖാകിലാമാരി സ്വദേശികളാണ് പിടിയിലായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജൂൺ എട്ടിനാണ് ക്ഷേത്ര പരിസരത്ത് ഇറച്ചിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതേത്തുടർന്നുണ്ടായ വർഗീയ ലഹളയിൽ 38 പേർ അറസ്റ്റിലായിരുന്നു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കുക എന്ന നിർദേശമാണ് ജില്ലാഭരണകൂടം നല്കിയിരുന്നത്.