വിമാനദുരന്തം: വിജയ് രൂപാണിയുടേതടക്കം 47 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
Monday, June 16, 2025 5:04 AM IST
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച 47 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. 24 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനല്കി. തിരിച്ചറിഞ്ഞതിലേറെയും ഗുജറാത്ത്, രാജസ്ഥാൻ സ്വദേശികളുടേതാണ്.
ഇന്നലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രൂപാണിയുടെ ബന്ധുക്കളെ സന്ദർശിച്ച് ഡിഎൻഎ പരിശോധനാ ഫലം അറിയിക്കുകയായിരുന്നു. രൂപാണിയോടുള്ള ആദരസൂചകമായി ഇന്നു ഗുജറാത്തിൽ ദുഃഖാചരണം നടത്തും. ഇന്നു വൈകുന്നേരം രൂപാണിയുടെ മൃതദേഹം രാജ്കോട്ടിൽ സംസ്കരിക്കും.
മരിച്ചവരുടെ കുടുംബാംഗങ്ങളുയുമായുള്ള ഏകോപനത്തിന് 230 അംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം തകർന്നുവീണ് 241 യാത്രക്കാർ മരിച്ചത്. വിമാനം പതിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികളക്കം 29 മറ്റ് ആളുകളും മരിച്ചിരുന്നു.
ഇതുവരെ 270 മൃതദേഹങ്ങൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തിച്ചെന്ന് ബിജെ മെഡിക്കൽ കോളജ് ജൂണിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ധവൽ ഗമേതി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ 51 പേരിൽ 38 പേർ ആശുപത്രി വിട്ടു. 13 പേരാണു ചികിത്സയിലുള്ളത്. മരിച്ചവരിൽ മൂന്നു പേരുടെ കുടുംബാംഗങ്ങൾ മാത്രമാണ് ഡിഎൻഎ സാംപിൾ നല്കാനെത്താത്തത്.
വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ അന്വേഷണം ഊർജിതമാക്കി. എഎഐബി സംഘം മൂന്നു ദിവസമായി അപകടസ്ഥലത്തുണ്ട്. വിവിധ കേന്ദ്ര, സംസ്ഥാന ഏജൻസികൾ അന്വേഷണത്തിൽ സഹകരിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര ഇന്നലെ അപകടസ്ഥലവും സിവിൽ ആശുപത്രിയും സന്ദർശിച്ചു. പരിക്കേറ്റു ചികിത്സയിലുള്ളവരെ മിശ്ര സന്ദർശിച്ചു.