ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും: മോദി
സനു സിറിയക്
Monday, June 16, 2025 5:04 AM IST
ന്യൂഡൽഹി:"ഓപ്പറേഷൻ സിന്ദൂറിന്’ ശേഷമുള്ള ആദ്യ വിദേശ യാത്രയ്ക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ രാജ്യമായ സൈപ്രസിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിൽ സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഇതോടൊപ്പം കാനഡയിലെ ഒട്ടാവയിൽ നടക്കുന്ന ജി7 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
ഭീകരതയ്ക്കെതിരായി അതിർത്തികടന്ന് ഇന്ത്യ നടത്തിയ പോരാട്ടത്തിന് ഉറച്ച പിന്തുണ നൽകുന്ന പങ്കാളിരാജ്യങ്ങൾക്ക് നന്ദി പറയുക, എല്ലാ തരത്തിലുമുള്ള ഭീകരതയെയും ആഗോളതലത്തിൽ നേരിടുന്നതിനുള്ള ധാരണ വളർത്തുക എന്നിവയ്ക്കും കൂടിയുള്ള അവസരമായാണ് വിദേശപര്യടനത്തെ കാണുന്നതെന്ന് ത്രിരാഷ്ട്ര സന്ദർശനത്തിന് മുന്നോടിയായി ഔദ്യോഗിക പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഏറെ വൈകിയാണ് പ്രധാനമന്ത്രിക്ക് കാനഡയിൽനിന്നും ഔദ്യോഗിക ക്ഷണമെത്തിയത്. ഈ പശ്ചാത്തലത്തിൽ സന്ദർശനം റദ്ദാക്കുമെന്നടക്കമുള്ള വാർത്തകൾ വന്നെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ ആറാം തവണയാണ് മോദി ജി7 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. ഊർജ സുരക്ഷ, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ പ്രധാനമന്ത്രി ലോകനേതാക്കളുമായി പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
അതേസമയം, ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണ് ജി7 ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്നത്.
അതിനാൽ പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കാണുന്നത്. കഴിഞ്ഞയിടെ കാനഡയിൽ അധികാരമേറ്റ മാർക്ക് കാർണി സർക്കാർ ഖലിസ്ഥാൻ വിഘടനവാദികളോട് മുൻ സർക്കാരിന്റെ അത്രയും ബന്ധം പുലർത്താത്തത് ഈ പ്രതീക്ഷ വർധിപ്പിക്കുന്നു.
കൂടാതെ ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ താൽപര്യമുണ്ടെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി ഒരു കനേഡിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ജി7 ഉച്ചകോടിയിലും മോദിയും ട്രംപും പരസ്പരം ചർച്ച നടത്തും.
മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി 2002ൽ സൈപ്രസ് സന്ദർശിച്ചതിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ആ രാജ്യത്ത് എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും മെഡിറ്ററേനിയൻ മേഖലയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദർശനംകൊണ്ട് സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈപ്രസ് പ്രസിഡന്റ് ക്രിസ്തോ ദൂലി ദെസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ പ്രധാനമന്ത്രി ബിസിനസ് നേതാക്കളെ അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ സൈപ്രസിലെത്തിയ പ്രധാനമന്ത്രി ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് കാനഡയിലെ ഒട്ടാവയിലേക്കു പുറപ്പെടും. തുടർന്ന് 18ന് അദ്ദേഹം ക്രൊയേഷ്യ സന്ദർശിക്കും. പ്രസിഡന്റ് സോറൻ മിലനോവിച്ചും പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. 19ന് പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തും.