പ്രതിരോധമന്ത്രി ചൈനയിലേക്ക്
സ്വന്തം ലേഖകൻ
Monday, June 16, 2025 5:04 AM IST
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേതൃത്വത്തിൽ ചൈനയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തേക്കും. ചൈനയിലെ ക്വിങ്ദാവോയാണ് പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിന്റെ വേദി. ഈ മാസം അവസാനം നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം രാജ്നാഥ് സിംഗിന് ലഭിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി ചൈന സന്ദർശിക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനാൽ നയതന്ത്രതലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ സൈനിക നീക്കങ്ങൾക്കുശേഷം ഇരു രാജ്യങ്ങളും ഉന്നതതലത്തിൽ നടത്തുന്ന ആദ്യ സന്ദർശനം കൂടിയായിരിക്കും ഈ മാസം അവസാനം നടക്കുന്നത്. തെക്കുകിഴക്കനേഷ്യൻ രാജ്യമായ ലാവോസുവിൽ നടന്ന ആസിയാൻ പ്രതിരോധമന്ത്രിമാരുടെ യോഗത്തിലായിരുന്നു അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വൈസ് വിദേശകാര്യമന്ത്രി സണ് വീഡോങ്ങും നടത്തിയ ചർച്ചയിൽ യോഗത്തിന് ചൈന ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യ പൂർണപിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ബെലാറസ് തുടങ്ങി പത്തു രാജ്യങ്ങൾ ഉൾപ്പെട്ട സംഘടനയാണ് എസ്സിഒ. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, പരസ്പര സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് സംഘടന കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.