സെൻസസ്: വിജ്ഞാപനം പുറപ്പെടുവിച്ചു
Tuesday, June 17, 2025 2:33 AM IST
സീനോ സാജു
ന്യൂഡൽഹി: രാജ്യത്ത് 2011നു ശേഷം ആദ്യമായി നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ ഒന്നിനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിനും സെൻസസ് നടപടികളാരംഭിക്കുമെന്ന് വിജ്ഞാപനം വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് സെൻസസ് നടപ്പിലാക്കുക; ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെയും (എച്ച്എൽഒ) ജനസംഖ്യാ കണക്കെടുപ്പിലൂടെയും (പിഇ).
ഭവന സാഹചര്യങ്ങൾ, സ്വത്തുക്കൾ, മറ്റു സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെ ശേഖരിക്കുന്പോൾ വ്യക്തികളുടെ സാമൂഹിക-സാന്പത്തിക, സാംസ്കാരിക, വ്യക്തിഗത വിശദാംശങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിലൂടെ ശേഖരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം എട്ടാമത്തെയും ഇന്ത്യയിൽ നടക്കുന്ന 16-ാമത്തെയും സെൻസസാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതി കണക്കെടുപ്പും ഉൾപ്പെട്ടിട്ടുള്ള ആദ്യ സെൻസസാണ് അടുത്ത വർഷം ആരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ സെൻസസ് കണക്കുകളെടുക്കാൻ 34 ലക്ഷം ഉദ്യോഗസ്ഥരെയും മേൽനോട്ടക്കാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇവരെക്കൂടാതെ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ 1.3 ലക്ഷത്തിനടുത്ത് സെൻസസ് പ്രവർത്തകരും ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാകും. കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഡിജിറ്റൽ സെൻസസാണ് നടത്തുക. ഇതിന്റെ ഭാഗമായി രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളും ഒരു വെബ് പോർട്ടലും വിവരശേഖരണത്തിനായി കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ സ്വയം ഓണ്‍ലൈനായി നൽകാൻ കഴിയുന്ന വ്യവസ്ഥയും അടുത്ത സെൻസസിലുണ്ട്. ഇതിന് അനുവദിക്കുന്ന സ്വയം കണക്കെടുപ്പ് (എസ്ഇ) പോർട്ടൽ കേന്ദ്രം വികസിപ്പിച്ചു. വിവരശേഖരണത്തിലും കൈമാറ്റത്തിലും സംഭരണത്തിലും ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനായി വളരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, നിർണായകമാകേണ്ടിയിരുന്നത് നിരാശപ്പെടുത്തിയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് "ഗസറ്റ് ഓഫ് ഇന്ത്യ'യിൽ വന്ന വിജ്ഞാപനത്തെ വിശേഷിപ്പിച്ചത്. വിജ്ഞാപനത്തിൽ ജാതി കണക്കെടുപ്പിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും സർക്കാർ "യു ടേണ്‍’എടുക്കുകയാണോയെന്നും ജയ്റാം ചോദിച്ചു. ജാതിക്കണക്കെടുപ്പിലും ജാതി തിരിച്ചുള്ള സാമൂഹിക-സാന്പത്തിക ഘടകങ്ങളിലും കേന്ദ്രം തെലുങ്കാന മാതൃക കൈക്കൊള്ളണമെന്നും ജയ്റാം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പിന്നാക്ക ജാതികളെ വഞ്ചിച്ചിട്ടേയുള്ളൂവെന്നും ജനതാ പാർട്ടി സർക്കാർ വന്നതിനു ശേഷമാണ് മണ്ഡൽ കമ്മീഷൻ രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി.