സിന്ധു നദീജല കരാർ; കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം
Tuesday, June 17, 2025 2:33 AM IST
ന്യൂഡൽഹി: സിന്ധു നദിയിൽ കൂടുതൽ ജലസേചന പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ. ഹ്രസ്വകാല പദ്ധതികൾക്ക് പിന്നാലെ നദീസന്പത്ത് ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്നത്.
ഇതിനായി ജമ്മു കാഷ്മീരിൽനിന്നു പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 113 കിലോ മീറ്റർ കനാൽ നിർമിക്കുന്നതിനാണ് സർക്കാർ പദ്ധതിയിടുന്നത്.ആദ്യഘട്ടം എന്ന നിലയിൽ കനാൽ നിർമാണവുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ആരംഭിച്ചു.
വിവിധ ജലസേചന പദ്ധതികൾക്ക് ശേഷമുള്ള മിച്ച ജലമായിരിക്കും ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കനാൽ വഴി ഒഴുക്കുക. പൊതുവെ വരൾച്ച കൂടുതലുള്ള രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിലെ കാർഷിക മേഖലയ്ക്ക് കനാൽ പദ്ധതി മുതൽക്കൂട്ടാകും.
ഇതോടൊപ്പം, ജമ്മു കാഷ്മീരിലെ കത്വയിൽ വർഷങ്ങളിൽ മുടങ്ങിക്കിടക്കുന്ന ഉഝ് മൾട്ടി പർപ്പസ് (ജലവൈദ്യുതി, ജലസേചനം, കുടിവെള്ളം) പദ്ധതിയും കേന്ദ്രം പുനരുജ്ജീവിപ്പിക്കും. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ കിഴക്കൻ നദികളിലെയും പടിഞ്ഞാറൻ നദികളിലെയും മുഴുവൻ ജല സന്പത്തും പൂർണമായി ഉപയോഗിക്കുകയും പാക്കിസ്ഥാനിലേക്കുള്ള അധിക ഒഴുക്ക് തടയുകയുമാണ് പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ കനാലിലൂടെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ വരെ അധികജലം കൊണ്ടുപോകുമെന്നും പാക്കിസ്ഥാൻ ഒരു തുള്ളി വെള്ളത്തിനുവേണ്ടി കൊതിക്കുന്പോൾ രാജ്യത്തിന്റെ വലിയൊരു പ്രദേശത്ത് ജലസേചനം പൂർണമായി നടപ്പാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ജമ്മു കാഷ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള 13 കനലുകൾ പരസ്പരം ബന്ധിപ്പിച്ചായിരിക്കും പുതിയ കനാൽ നിർമിക്കാൻ പദ്ധതി തയാറാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 1960ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജലവിതരണത്തിന് ഒപ്പിട്ട സിന്ധു നദീജല കരാർ കേന്ദ്രസർക്കാർ താത്കാലികമായി മരവിപ്പിച്ചത്.
ഇതേത്തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ ക്രമാതീതമായി കുറച്ചു. ഈ പദ്ധതികൾക്കെല്ലാം പുറമെ നിർമാണം ആരംഭിച്ച മറ്റ് നാല് ജലവൈദ്യുത പദ്ധതികൾ ത്വരിതപ്പെടുത്താനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്.