അഹമ്മദാബാദ് വിമാനദുരന്തം: 99 പേരെ തിരിച്ചറിഞ്ഞു; 64 മൃതദേഹങ്ങൾ കൈമാറി
Tuesday, June 17, 2025 2:33 AM IST
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 99 പേരെ തിരിച്ചറിഞ്ഞതായി മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സിവിൽ ആശുപത്രി അധികൃതർ. ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 64 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ഇരുനൂറോളം മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാനുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.രാകേഷ് ജോഷി പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളിൽ പരിശോധന ഏറെ ശ്രമകരമാണെന്ന് വിദഗ്ധർ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ഉറ്റവരെ നഷ്ടമായതിന്റെ വേദനയിലും മൃതദേഹങ്ങൾക്കായുള്ള ബന്ധുക്കളുടെ നീണ്ട കാത്തിരിപ്പ് തുടരുകയാണ്. അപകടം നടന്ന അന്നുതന്നെ ഡിഎൻഎ പരിശോധനയ്ക്കായി സാന്പിളുകൾ സമർപ്പിച്ചവരുടെ കാര്യത്തിൽപ്പോലും പരിശോധന പൂർത്തിയായിട്ടില്ല. 72 മണിക്കൂറിനകം മൃതദേഹങ്ങൾ കണ്ടെത്താമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
അതേസമയം, പരിഭ്രാന്തരാകേണ്ടെന്ന ഉപദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ഡിഎൻഎ പരിശോധനയ്ക്ക് ഏറെസമയം ചെലവഴിക്കേണ്ടിവരുമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. ഇരുനൂറിലധികം മൃതദേഹങ്ങൾ പരിശോധിക്കേണ്ടിവരുന്നു എന്നതും വെല്ലുവിളിയാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39നാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം തൊട്ടടുത്ത മെഡിക്കൽ കോളജ് വളപ്പിൽ വിമാനം തകർന്നുവീഴുകയായിരുന്നു. ജീവനക്കാരുൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനത്തിൽനിന്ന് ഒരാൾ മാത്രമാണു ജീവനോടെ പുറത്തുവന്നത്.
അഞ്ച് എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പെടെ മെഡിക്കൽ കോളജ് വളപ്പിലുണ്ടായിരുന്ന 29 പേർക്കും അപകടത്തിൽ ജീവൻ നഷ്ടമായി.