ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
Thursday, June 19, 2025 6:20 AM IST
ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കാൻ ധാരണയായി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2024 അവസാനത്തോടെ അവസാനിപ്പിച്ച നയതന്ത്രബന്ധമാണ് ഇരുരാജ്യങ്ങളും പുനരാരംഭിക്കുന്നത്.
ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്. ഇരുരാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
പരസ്പര ബഹുമാനം, പ്രാദേശിക സമഗ്രത, പരമാധികാരം തുടങ്ങിയ പ്രതിബദ്ധതകളി ലൂന്നിയായിരിക്കും ഇരു രാജ്യങ്ങളുടെയും മുന്നോട്ടുള്ള നയതന്ത്ര ബന്ധമെന്ന് കാർണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സാന്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയായെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലും ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന് ആക്കം കൂട്ടുന്നതിന് പ്രധാനമന്ത്രി കാർണിയും താനും പരസ്പരം ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയ്ക്കുശേഷം മോദിയും സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
വ്യാപാരം, ഊർജം, ബഹിരാകാശം, ധാതുക്കളുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും പരസ്പര സാധ്യതകൾ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷമാണു ക്ഷണം ലഭിച്ചതെങ്കിലും പ്രധാനമന്ത്രി മോദി ക്ഷണം സ്വീകരിക്കുകയായിരുന്നു. നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിൽ രണ്ടു വർഷത്തോളമായി വഷളായ നയതന്ത്ര ബന്ധത്തിൽ പുതുജീവൻ വച്ചു.
ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിന് താത്പര്യമുണ്ടെന്ന് അധികാരത്തിലെത്തിയതിനു പിന്നാലെ മാർക്ക് കാർണി സർക്കാർ വ്യക്തമാക്കിയതും നയതന്ത്ര ബന്ധത്തിൽ കൂടുതൽ അടുക്കുന്നതിനു കാരണമായി. നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും കഴിഞ്ഞ വർഷം ഹൈക്കമ്മീഷണർമാരെ പുറത്താക്കിയിരുന്നു.