ഇന്ത്യ-കാനഡ നയതന്ത്രബന്ധം ; പുനരാരംഭിക്കും
Thursday, June 19, 2025 3:02 AM IST
കനനാസ്കിസ്: ഇന്ത്യയുടെ അയൽപക്കം ഭീകരതയുടെ വിളനിലമായി മാറിയിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെ അവഗണിക്കുന്നത് "മനുഷ്യത്വത്തെ ഒറ്റിക്കൊടുക്കുന്നതിന്' തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ കനനാസ്കിസിൽ ജി-7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരേ നടപടിയെടുക്കണമെന്ന് ജി-7 രാജ്യങ്ങളോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണം ഓരോ ഇന്ത്യക്കാരന്റെയും ആത്മാവ്, സ്വത്വം, അന്തസ് എന്നിവയ്ക്കെതിരായ നേരിട്ടുള്ള ആക്രമണമായിരുന്നു. ഭീകരത മാനവികതയുടെ ശത്രുവാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ രാഷ്ട്രങ്ങൾക്കും എതിരാണ്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യം അനിവാര്യമാണെന്നും മോദി പറഞ്ഞു.
സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ആഘാതം വഹിക്കേണ്ടിവരുന്നത് ദൗർഭാഗ്യവശാൽ ലോകത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളാണെന്നു മോദി ചൂണ്ടിക്കാട്ടി.
ലോകത്ത് എവിടെ സംഘർഷമുണ്ടായാലും ഭക്ഷണം, ഇന്ധനം, സാമ്പത്തിക പ്രതിസന്ധി എന്നിവ ആദ്യം ബാധിക്കുന്നത് ഈ രാജ്യങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും കാര്യക്ഷമത വർധിപ്പിക്കുന്നതിനും നവീകരണത്തിനുമുള്ള ശക്തമായ ഉപകരണമായി എഐ സാങ്കേതികവിദ്യ വളർന്നുവരുന്നതായി മോദി പറഞ്ഞു.
പുതിയ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എഐയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും ആഗോളസമൂഹം ഒന്നിച്ചു പ്രവർത്തിക്കണം. അപ്പോൾ മാത്രമേ നമുക്ക് എഐ ആഗോള നന്മയ്ക്കുള്ള ശക്തിയാക്കി മാറ്റാൻ കഴിയൂ.
z`എഐ യുഗത്തിൽ, ധാതുക്കളുടെയും സാങ്കേതികവിദ്യയുടെയും മേഖലകളിൽ രാജ്യങ്ങളുടെ അടുത്ത സഹകരണം പ്രധാനമാണ്. ഒരു രാജ്യവും സ്വന്തം താത്പര്യങ്ങൾക്കോ ആയുധത്തിനോ വേണ്ടി മാത്രം അവയെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മോദി കൂട്ടിച്ചേർത്തു.